'ഇനി വദ്ര വരാത്ത കുറവേയുള്ളൂ'; കോണ്‍ഗ്രസ് നേതൃത്വത്തിന് ആര്‍ത്തിയും ദുരാര്‍ത്തിയും; നേതാക്കളെ വേദിയിലിരിത്തി പരിഹാസവുമായി ടി പത്മനാഭന്‍

എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്താകും ഇനി കോണ്‍ഗ്രസിന്റെ ഭാവി എന്നെന്നോട് ചോദിച്ചു.
 ടി പത്മനാഭന്‍
 ടി പത്മനാഭന്‍
Updated on
2 min read

കൊച്ചി: കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭന്‍. പാര്‍ട്ടിയുടെ പരാജയകാരണം കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും, അതിനിനി വേറെ ആരെയും കുറ്റം പറയേണ്ട കാര്യമില്ലെന്ന് പത്മാനഭന്‍ പഞ്ഞു. അട്ടയെപ്പോലെ ചിലര്‍ അധികാരത്തില്‍ കടിച്ച് തൂങ്ങിയതാണ് തോല്‍വികള്‍ക്ക് പിന്നാലെയുള്ള തോല്‍വികള്‍ക്ക് കാരണമെന്നും ടി പത്മനാഭന്‍ പരിഹസിച്ചു. എറണാകുളം ഡിസിസി സംഘടിപ്പിച്ച പരിപാടിയിലാണ് പത്മനാഭന്റെ വിമര്‍ശനം. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എം എം ഹസ്സന്‍ തുടങ്ങിയവര്‍ വേദിയിലിരിക്കെയാണ് കോണ്‍ഗ്രസിനെതിരെ പത്മനാഭന്റെ പരാമര്‍ശം.

അമേഠിയില്‍ സ്ഥിരമായി ജയിക്കുമെന്ന് രാഹുല്‍ ധരിച്ചു. ഒടുവില്‍ സ്മൃതി ഇറാനി അവിടെ ജയിച്ച്, രാഹുലിന് വയനാട്ടിലേക്ക് വരേണ്ടി വന്നു. റോബര്‍ട്ട് വദ്ര രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇനി വദ്ര വരാത്ത കുറവേ കോണ്‍ഗ്രസിനുള്ളൂ  ടി പത്മനാഭന്‍ പരിഹസിക്കുന്നു. 

''ആര്‍ത്തിയും ദുരാര്‍ത്തിയും ദുരാശയുമാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. രണ്ട് സീറ്റാ സാര്‍ കിട്ടിയത്. രാഹുല്‍ ഗാന്ധി തോറ്റത്, സ്ഥിരമായി അമേഠി കിട്ടുമെന്ന് കരുതിയിരുന്നിട്ടാണ്. സ്മൃതി ഇറാനിയുടെ ആരാധകനല്ല ഞാന്‍. ആവുകയുമില്ല. ഒരു കാര്യത്തില്‍ അവരോട് ഞാന്‍ ഹാറ്റ്‌സ് ഓഫ് പറയുന്നു. തോറ്റ ശേഷം സ്ഥിരമായി അവരാ മണ്ഡലത്തില്‍ പോയി. അവിടെ പ്രവര്‍ത്തിച്ചു. രാഹുലോ, അഞ്ച് വര്‍ഷത്തിന് ശേഷമാണ് പിന്നെ അവിടെ പോയത്'', ടി പത്മനാഭന്‍. 

1940 മുതല്‍ താന്‍ കോണ്‍ഗ്രസുകാരനാണ്. തൊണ്ണൂറ്റി മൂന്നാം വയസ്സിലും താന്‍ ഗാന്ധിയനായി, കോണ്‍ഗ്രസുകാരനായി തുടരുന്നു. 1943 മുതല്‍ താന്‍ ഖദര്‍ ധരിക്കുന്നു. ഇപ്പോഴും ഖദര്‍ ധരിക്കുന്നത് തുടരുന്നു. ഏത് ലോകരാജ്യത്ത് പോയാലും താന്‍ ഖദര്‍ മാത്രമേ ധരിച്ചിട്ടുള്ളൂ. സ്വാതന്ത്ര്യത്തിന് ശേഷം സജീവരാഷ്ട്രീയത്തിലില്ല താനെന്നും അധികാരരാഷ്ട്രീയത്തിലേക്ക് ഒരിക്കലും വരാനാഗ്രഹിക്കുകയോ താത്പര്യം കാണിക്കുകയോ ചെയ്തിട്ടില്ലെന്നും ടി പത്മനാഭന്‍ പറഞ്ഞു.

ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ കാശി രാംനഗറിലെ വീട് സന്ദര്‍ശിച്ചതിനെക്കുറിച്ച് ടി പത്മനാഭന്‍ ഓര്‍ത്തു. കാശി രാജാവിന്റെ കൊട്ടാരത്തിനടുത്തുള്ള ഒരു ചെറുവീടാണ് ശാസ്ത്രിയുടേത്. ആ വീട് നടന്ന് കണ്ട ശേഷം, തൊട്ടടുത്തുള്ള ലസ്സി കടയില്‍ കയറി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കടക്കാരന്‍ ശാസ്ത്രിയെക്കുറിച്ചും, കുട്ടിക്കാലത്തെക്കുറിച്ചുമെല്ലാം കൃത്യമായി പറഞ്ഞുതന്നു. അതെങ്ങനെ ഇത്ര കൃത്യമായി താങ്കള്‍ക്കറിയാം എന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞു, ''ഞാനദ്ദേഹത്തിന്റെ അനുജനാണ്''. ഇപ്പോഴുമത് ഓര്‍ക്കുമ്പോള്‍ എന്റെ രോമം എഴുന്നു നില്‍ക്കുന്നു  ടി പത്മനാഭന്‍ പറയുന്നു. 

ലാളിത്യത്തിന്റെ ആള്‍രൂപങ്ങളായിരുന്നു പണ്ടത്തെ കോണ്‍ഗ്രസ് നേതാക്കള്‍. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്താകും ഇനി കോണ്‍ഗ്രസിന്റെ ഭാവി എന്നെന്നോട് ചോദിച്ചു. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടാനുള്ള സാധ്യത തുലോം വിരളമായിരിക്കും എന്ന് ഞാന്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിന്റെ ഔദ്യോഗികയോഗങ്ങളില്‍ പലതിലും ഞാന്‍ പങ്കെടുത്തിരുന്നു. എല്ലാ വേദികളിലും ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു. 'കോണ്‍ഗ്രസ് മുക്തഭാരതം' എന്ന് കൃത്യമായി കോണ്‍ഗ്രസിതര പാര്‍ട്ടികള്‍ പറയുന്നത്, കൃത്യമായി നെഗറ്റീവ് പ്രചാരണരീതിയാണ്. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ കോണ്‍ഗ്രസുകാര്‍ തന്നെ വിചാരിച്ചാല്‍ അവര്‍ക്ക് ഇവിടെ നിന്ന് കോണ്‍ഗ്രസിനെ തൂത്തുതുടച്ച് ഇല്ലാതാക്കാന്‍ കഴിയും  ടി പത്മനാഭന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com