ശാന്തിപ്പണി പഠിക്കാനെത്തിയ 10 വയസുകാരനെ പീഡിപ്പിച്ചു, പ്രതിക്ക് 111 വര്‍ഷം കഠിന തടവ്; നിര്‍ണായകമായത് ആറു വയസുകാരന്റെ മൊഴി 

ശാന്തിപ്പണി പഠിക്കാനെത്തിയ 10 വയസുകാരന് നേരേ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ശാന്തിക്കാരന് 111 വര്‍ഷം കഠിന തടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ
രാജേഷ്
രാജേഷ്
Updated on
1 min read

ആലപ്പുഴ: ശാന്തിപ്പണി പഠിക്കാനെത്തിയ 10 വയസുകാരന് നേരേ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ശാന്തിക്കാരന് 111 വര്‍ഷം കഠിന തടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ. പൂച്ചാക്കല്‍ പാണാവള്ളി വൈറ്റിലശ്ശേരി വീട്ടില്‍ രാജേഷിനെയാണ്(42) ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.

2020 ഡിസംബര്‍ 30ന് പൂച്ചാക്കല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. മണപ്പുറത്തിനു സമീപത്തെ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന രാജേഷിന്റെ അടുക്കല്‍ ശാന്തിപ്പണി പഠിക്കാന്‍ വന്ന കുട്ടിക്ക് നേരെ ശാന്തിമഠത്തില്‍ വച്ച് രാത്രിയില്‍ പ്രതി ലൈംഗികാതിക്രമം നടത്തി എന്നതാണ് കേസ്. പിറ്റേ ദിവസം പുലര്‍ച്ചെ പൂജയുണ്ടെന്നും അതില്‍ സഹായിക്കണമെന്നും പറഞ്ഞ് പ്രതി കുട്ടിയുടെ അച്ഛനില്‍ നിന്ന് അനുവാദം വാങ്ങി കുട്ടിയെയും മറ്റൊരു ആറു വയസുകാരനെയും രാത്രിയില്‍ ശാന്തി മഠത്തില്‍ താമസിപ്പിച്ചു. ഇടയ്ക്ക് ഉറക്കമുണര്‍ന്നപ്പോഴാണ് കുട്ടി തന്നെ നഗ്‌നനാക്കിയതും തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്നതും മനസിലാക്കിയത്.

എതിര്‍ത്തപ്പോള്‍ ഇയാള്‍ കുട്ടിയുടെ നെഞ്ചത്ത് അടിക്കുകയും ചുണ്ടില്‍ കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ആറു വയസുകാരനെ മൂത്രമൊഴിപ്പിച്ച് കിടത്താനായി ആ കുട്ടിയുടെ പിതാവ് എത്തിയപ്പോഴാണ് കരഞ്ഞുകൊണ്ടിരിക്കുന്ന ബാലനെ കണ്ടത്. തുടര്‍ന്ന് വീട്ടില്‍ എത്തിച്ചു. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 23 സാക്ഷികളെ കോടതിയില്‍ ഹാജരാക്കി. മുഴുവന്‍ സാക്ഷികളെയും വിസ്തരിച്ചു.

ഇടയ്ക്ക് ഉറക്കമുണര്‍ന്നപ്പോള്‍ പ്രതി നഗ്‌നനായി നില്‍ക്കുന്നത് കണ്ട ആറു വയസുകാരന്റെ മൊഴിയാണ് കേസില്‍ നിര്‍ണായക തെളിവായത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളിലായാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ തുക ഇരയായ കുട്ടിക്ക് നല്‍കണം. അല്ലാത്തപക്ഷം ആറു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com