

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫ്രഷ് കട്ട് പ്ലാന്റിനു 300 മീറ്റർ ചുറ്റളവിലും ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും അമ്പായത്തോട് ജങ്ഷനിൽ 100 മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്ലാന്റ് തുറക്കുകയാണെങ്കിൽ സമരം തുടങ്ങും എന്ന പ്രദേശവാസികളുടെ പ്രഖ്യാപനത്തെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്ലാന്റ് തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നു. ഇന്ന് തുറക്കാൻ തീരുമാനിച്ചെങ്കിലും സാധിച്ചില്ല.
അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് കർശന ഉപാധികളോടെ തുറന്നു പ്രവർത്തിക്കാൻ ഫ്രഷ് കട്ടിനു കഴിഞ്ഞ ദിവസമാണ് ജില്ലാ ഭരണകൂടം അനുമതി നൽകിയത്. എന്നാൽ പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയാലേ തുറക്കു എന്നാണ് കമ്പനി പറയുന്നത്. ഫാക്ടറി തുറന്നാൽ വീണ്ടും സമരം തുടങ്ങുമെന്ന് സമരസമിതി വ്യക്തമാക്കി. ഫാക്ടറി പൂട്ടും വരെ സമരത്തിൽ നിന്നു പിൻമാറില്ലെന്നും സമിതി അറിയിച്ചു.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നാണ് പ്രവർത്തിക്കാൻ അനുമതി നൽകിയത്. ശുചിത്വമിഷന്‍ പ്രതിനിധികള്‍ പ്ലാന്റില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, ഫ്രഷ് കട്ട് തുറക്കാനുള്ള തീരമാനത്തിനെതിരെ നാളെ മുതല്‍ മാലിന്യ സംസംസ്‌കണ പ്ലാന്റില്‍ സമരം തുടങ്ങുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ വികാരം മനസിലാക്കാതെയാണ് കലക്ടര്‍ പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
പ്രതിദിന മാലിന്യ സംസ്‌ക്കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കും. ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകിട്ട് ആറു മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. പഴകിയ അറവു മാലിന്യങ്ങള്‍ കൊണ്ടുവരുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കും. പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്‌ക്കരിക്കാനാണ് നിര്‍ദ്ദേശം. പ്ലാന്റിലേക്കു മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറണമെന്നും കലക്ടര്‍ അറിയിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍ പ്രതിനിധികള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും. നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്ലാന്റിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
