ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

ഇരുവരും പള്ളിക്കലിലെ ബന്ധുവായ അന്‍സല്‍ ഖാന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു.
സിദ്ദിഖ് - നൗഫിയ
സിദ്ദിഖ് - നൗഫിയ
Updated on
1 min read

തിരുവനന്തപുരം: വിവാഹ വിരുന്നിനു ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ സ്വദേശി സിദ്ദിഖ് (27), ഭാര്യ കാരായില്‍ക്കോണം കാവതിയോട് പച്ചയില്‍ വീട്ടില്‍ നൗഫിയ(20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം പുഴയില്‍ വീണ ബന്ധു കൂടിയായ പള്ളിക്കല്‍ അന്‍സല്‍ഖാന്റെ (22) മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു.

പള്ളിക്കല്‍ പഞ്ചായത്ത് പകല്‍ക്കുറി മൂതല റോഡില്‍ താഴെ ഭാഗം പള്ളിക്കല്‍ പുഴയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. കഴിഞ്ഞ 16നായിരുന്നു സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം. ഇരുവരും പള്ളിക്കലിലെ ബന്ധുവായ അന്‍സല്‍ ഖാന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു. കൊല്ലം ഇളമാട് പഞ്ചായത്തില്‍ നിന്നു വിവാഹം റജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണു ദമ്പതികള്‍ ഇന്നലെ ഉച്ചയ്ക്ക് ബന്ധുവീട്ടിലെത്തിയത്.

ഉച്ചഭക്ഷണത്തിനുശേഷം ഇവര്‍ രണ്ട് ബൈക്കുകളിലായി പള്ളിക്കല്‍ പുഴയോരത്ത് എത്തി. തുടര്‍ന്ന് അവിടെ സെല്‍ഫിയെടുക്കുകയും വെള്ളത്തില്‍ ഇറങ്ങുകയും ചെയ്യുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. സന്ധ്യയോടെ വല വീശാനെത്തിയ പള്ളിക്കല്‍ സ്വദേശി ചെരിപ്പും വാഹനവും കണ്ടു. ഉടന്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. തുടര്‍ന്നുള്ള തിരച്ചിലിലാണ് അന്‍സല്‍ ഖാന്റെ മൃതദേഹം കണ്ടെത്തിയത്. 

രാത്രി വൈകിയും മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു. കാലവര്‍ഷം കഴിഞ്ഞുള്ള ശക്തമായ ഒഴുക്കും ചുഴികളും നിറഞ്ഞ ഭാഗമായതിനാല്‍ രാത്രിയിലെ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. ഇന്നു രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് ആദ്യം നൗഫിയയുടെയും പിന്നാലെ സിദ്ദിഖിന്റെയും മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com