ഷൈബിന്‍ അഷ്‌റഫ്, ഫസ്‌ന
ഷൈബിന്‍ അഷ്‌റഫ്, ഫസ്‌ന

'ഷാബാ ഷരീഫിനെ വെട്ടിനുറുക്കി പുഴയിലിട്ട ദിവസം കേക്ക് മുറിച്ച് ആഘോഷിച്ചു'; ഫസ്‌നയെ പിടികൂടിയത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ

അറസ്റ്റ് ഒഴിവാക്കുന്നതിനായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയ ഫസ്‌ന അവിടെനിന്ന് ഒളിവില്‍പോകാന്‍ ശ്രമിക്കുമ്പോഴാണു പിടിയിലായത്
Published on

കല്‍പറ്റ: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ ഫസ്‌ന കൈപ്പഞ്ചേരിയെ പൊലീസ് പിടികൂടിയത് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ. അറസ്റ്റ് ഒഴിവാക്കുന്നതിനായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയ ഫസ്‌ന അവിടെനിന്ന് ഒളിവില്‍പോകാന്‍ ശ്രമിക്കുമ്പോഴാണു പിടിയിലായത്. 

ഷാബാ ഷരീഫിനെ ഒളിവില്‍ പാര്‍പ്പിച്ച നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടിലെ സ്ഥിരം താമസക്കാരിയാണു ഫസ്‌ന. ഫസ്‌നയ്ക്കു കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവു നശിപ്പിക്കാന്‍ മറ്റു പ്രതികളെ സഹായിച്ചുവെന്നും അന്വേഷണസംഘം പറയുന്നു. 

ഷാബാ ഷരീഫിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കി എടവണ്ണ സീതിഹാജി പാലത്തില്‍നിന്നു ചാലിയാര്‍ പുഴയിലേക്ക് ഒഴുക്കിയ ദിവസം രാത്രി ഫസ്‌നയും ഷൈബിനും മകന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. ഫസ്നയെ പലപ്രാവശ്യം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും  സഹകരിച്ചിരുന്നില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. 

ഒരു വര്‍ഷത്തോളം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചശേഷമാണ് മൈസൂര്‍ സ്വദേശിയായ നാട്ടുവെദ്യനെ കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ, വ്യവസായിയായ നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്റഫും സംഘവും തട്ടിക്കൊണ്ടു വന്നത്.

മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോര്‍ത്താനായിരുന്നു ഇത്. ഒരു വര്‍ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യന്‍ മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറില്‍ മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിച്ചു.കേസില്‍ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫ്, മൃതദേഹം പുഴയിലെറിയാല്‍ സഹായിച്ച വയനാട് സ്വദേശികളായ ഷിഹാബുദ്ദീന്‍, നൗഷാദ്, നിലമ്പൂര്‍ സ്വദേശി നിഷാദ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com