

കൊച്ചി: കേരളത്തില്‍ വ്യക്തികളുടെ പേര് നിശ്ചയിക്കപ്പെടുന്നതില്‍ കാലഘട്ടം പ്രകടമെന്ന് പഠനം. ഒരു പേര് അക്കാലത്തെ ജീവിത സാഹചര്യങ്ങളുടെ കൂടി അടയാളമാണെന്നാണ് പഠനം പറയുന്നത്. അബ്ദുള്‍, മേരി തുടങ്ങിയ പേരുകള്‍ പതിറ്റാണ്ടുകളായി കൈമാറ്റം ചെയ്യപ്പെട്ട് ഇന്നും ജനപ്രിയമായി തുടരുമ്പോള്‍ 1960-70 കാലഘട്ടത്തില്‍ സജീവമായിരുന്ന ശാന്ത, തങ്കമ്മ തുടങ്ങിയ പേരുകള്‍ അപ്രത്യക്ഷമാവുകയാണ് ചെയ്തത്. പ്രോഗ്രാമറും ഫ്രീ-സോഫ്റ്റ്വെയര്‍ നിർമാതാവുമായ സുബിന്‍ സിബി നടത്തിയ പഠനത്തിലാണ് കേരളത്തിലെ പേരുകളുടെ വിസ്മയം വെളിപ്പെടുന്നത്.
1960കളുടെ മധ്യത്തില്‍ ബിന്ദു, സിന്ധു തുടങ്ങിയ പേരുകള്‍ വലിയ പ്രചാരം നേടിയിരുന്നു. പല കുടുംബങ്ങളിലും ആദ്യ മകള്‍ ബിന്ദുവും രണ്ടാമത്തെ മകള്‍ സിന്ധുവുമായി. എണ്‍പതുകളുടെ മധ്യത്തോടെ ഈ പേരുകളോടുള്ള താത്പര്യം കുറഞ്ഞു. ഈ സ്ഥാനത്തേക്ക് ഐശ്വര്യ, വിഷ്ണു, ഫാത്തിമ തുടങ്ങിയ പേരുകള്‍ കടന്നുവരുകയും ചെയ്തു എന്നാണ് സുബിന്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്നും ഏകദേശം 21.97 ലക്ഷം പേരുകള്‍ വിശകലനം ചെയ്താണ് സുബില്‍ കേരളത്തില്‍ പേരിന്റെ വൈവിധ്യം കണ്ടെത്തുന്നത്. കേരളത്തിലെ ജനസംഖ്യയുടെ എട്ട് ശതമാനത്തെയാണ് ഇത്തരത്തില്‍ പഠിച്ചത്. പ്രായവമാവരുടെയും സ്‌കൂള്‍ അധ്യാപകരുടെയും ഓര്‍മ്മളും പേരുകളെ കുറിച്ചുള്ള പഠനത്തിന് വഴികാട്ടിയായി. ചിലപേരുകള്‍ പെട്ടെന്ന് പ്രചാരം നേടുന്നതും മറ്റ് ചിലത് പെട്ടന്ന് മാഞ്ഞുപോകുന്നതുമായ പ്രവണത അത്ഭുതപ്പെടുത്തുന്നതാണെന്നും സുബിന്‍ പറയുന്നു.
വോട്ടര്‍ പട്ടികയില്‍ നിന്നും പ്രായം അടിസ്ഥാനമാക്കി ജനന വര്‍ഷങ്ങള്‍ കണക്കാക്കിയാണ് പേരുകള്‍ വിശകലനം ചെയ്തത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള കോര്‍പ്പറേഷനുകളിലും പ്രധാന മുനിസിപ്പാലിറ്റികളിലെയും പ്രതിവര്‍ഷം രേഖപ്പെടുത്തിയ 50 പുരുഷ-സ്ത്രീ പേരുകള്‍ ആണ് പരിശോധിച്ചത്. ഇത് പ്രകാരം ഉയര്‍ന്ന കണക്കുകള്‍ക്ക് കേരളത്തിലെ കേരളത്തിന്റെ സാമൂഹിക ചരിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയായിരുന്നു. പഠനം പ്രായോഗികമാക്കാന്‍, അദ്ദേഹം വോട്ടര്‍ പട്ടികയിലെ പ്രായ ഡാറ്റയില്‍ നിന്ന് ജനന വര്‍ഷങ്ങള്‍ കണക്കാക്കി, അക്ഷരത്തെറ്റ് വ്യതിയാനങ്ങള്‍ തിരുത്തി, തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള കോര്‍പ്പറേഷനുകളിലും പ്രധാന മുനിസിപ്പാലിറ്റികളിലും വര്‍ഷം തോറും മികച്ച 50 പുരുഷ-സ്ത്രീ പേരുകള്‍ ട്രാക്ക് ചെയ്തു.
ഒരു വ്യക്തിയുടെ പേര്, അയാള്‍ ജനിക്കുന്ന കാലവുമായി ഏറെ ബന്ധമുണ്ടെന്നാണ് സുബിന്റെ ഭാഷ്യം. തന്റെ സ്‌കൂള്‍ കാലത്ത് 200 കുട്ടികള്‍ എടുത്താല്‍ അതില്‍ നാല് വിഷ്ണുവും മൂന്നോ നാലോ ഐശ്വര്യമാരും ഉണ്ടായിരുന്നു. എംഎ ബേബി സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയപ്പോള്‍ ബേബി എന്ന പേര് വീണ്ടും സജീവ ചര്‍ച്ചയായി. ജാതി, മത, ലിംഗ ഭേദമന്യേ കേരളത്തില്‍ പൊതുവായി ഉപയോഗിക്കപ്പെട്ട പേരായിരുന്നു ബേബി. 1950 കള്‍ക്കും 1970 കളുടെ തുടക്കത്തിനും ഇടയില്‍ - ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി വ്യാപകമായി ഉപയോഗിച്ചിരുന്നു. ബേബി, ബാബു, രാജു തുടങ്ങിയ പേരുകള്‍ നിഷ്പക്ഷതയും സമത്വവും പുലര്‍ത്തിയിരുന്നു. സ്വാതന്ത്ര്യാനന്തര കേരളം ബോധപൂര്‍വ്വം ജാതി കുടുംബപ്പേരുകളില്‍ നിന്ന് അകന്നു മാറിയതുള്‍പ്പെടെ ഇതിനെ സ്വാധീനിച്ചു എന്നാണ് മണിപ്പാല്‍ സര്‍വകലാശാലയിലെ രവീന്ദ്രനാഥന്‍ പി പറയുന്നത്. പരിഷ്‌കരണ, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ജാതി അടയാളങ്ങള്‍ ഉപേക്ഷിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. സ്റ്റാലിന്‍, ലെനിന്‍ തുടങ്ങിയ റഷ്യന്‍ പ്രചോദിത പേരുകള്‍ പോലും ഇക്കാലത്ത് പ്രചാരം നേടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പേരുകളില്‍ ഉണ്ടായ അക്ഷര പരമായ മാറ്റങ്ങളും സുബിന്റെ പഠനം അടയാളപ്പെടുത്തുന്നു. മുതിര്‍ന്ന തലമുറ മൂന്ന് അക്ഷരങ്ങളുള്ള പേരുകളോടാണ് താത്പര്യം പ്രകടിപ്പിച്ചത്. തങ്കമ്മ, അമ്മിണി, രാജമ്മ, ഓമന, അന്നമ്മ, ലക്ഷ്മി, ജാനകി, ശാരദ എന്നിവ ഇക്കാലങ്ങളില്‍ വലിയ പ്രചാരം നേടി. തൊട്ടടുത്ത തലമുറ രണ്ട് അക്ഷരങ്ങളുള്ള പേരുകളിലേക്ക് തിരിഞ്ഞു. ബിന്ദു, സിന്ധു, ബീന, ഷീജ, ഷീബ, ഗീത, ദീപ, നിഷ തുടങ്ങിയ പേരുകള്‍ ഇക്കാലയളവില്‍ പ്രചാരം നേടി. ഇതിന് ശേഷം വീണ്ടും നീളമുള്ള പേരുകളിലേക്ക് മടങ്ങുന്ന തരത്തിലുള്ള ഭാഷാ താളമാണ് പുതു തലമുറ പേരുകള്‍ കാണിക്കുന്നത്. അശ്വതി, ഗോപിക, ഐശ്വര്യ, ഫാത്തിമ, ആതിര, ദേവിക, നന്ദന, അഞ്ജന, മുതലായ പേരുകളുടെ ജനപ്രീതി ഇതിന് ഉദാഹരണങ്ങളാണ്.
സിനിമകളാണ് മലയാളികളുടെ പേരുകളെ സ്വാധീനിച്ച മറ്റൊരു ഘടകം. നടി ഷീല 1970 കളില്‍ 'ഷീല' എന്ന പേരിനെ ജനപ്രിയമാക്കി. ഐശ്വര്യ റായ് നേടിയ ജനപ്രീതി 1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും ഐശ്വര്യ എന്ന പേരിനെ സ്വാധീനിച്ചു. 2000ത്തിന് ശേഷം ഫാത്തിമ എന്ന പേരിനോട് ആളുകള്‍ താത്പര്യം കൂടുതലായി കാണിച്ചിട്ടുണ്ടെന്നും സുബിന്റെ ഡാറ്റകള്‍ പറയുന്നു. മാപ്പിളപ്പാട്ടുകള്‍ ഉള്‍പ്പെടെ അക്കാലത്തെ ജനപ്രിയ മലയാള ഗാനങ്ങളുടെ സ്വാധീനമാണ് ഇതിന് പിന്നില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates