

തിരുവനന്തപുരം: പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം.
ഹയർ സെക്കൻഡറി പ്രവേശനം വ്യാഴാഴ്ച രാവിലെ 9നും വിഎച്ച്എസ്ഇ പ്രവേശനം 10നും തുടങ്ങും. ആകെ 2,71,136 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. ഇതിലേക്ക് 4,65,219 പേർ അപേക്ഷിച്ചിരുന്നു. ഇതിൽ 2,18,413 പേർക്കാണ് അലോട്ട്മെൻറ് ലഭിച്ചിരിക്കുന്നത്. 52,718 സീറ്റാണ് ശേഷിക്കുന്നത്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ട സീറ്റ് ചേർത്താൽ പോലും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് സീറ്റുണ്ടാകില്ല എന്ന അവസ്ഥയാണ്.
അലോട്ട്മെന്റ് ലഭിച്ചവർ ഫസ്റ്റ് അലോട്ട്മെന്റ് റിസൾട്ട് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന ലെറ്ററിലെ തീയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്‌കൂളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർക്ക് ഫീസടച്ച് സ്ഥിര പ്രവേശനം നേടാം. മറ്റ് ഓപ്ഷനുകൾ ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. താൽക്കാലികക്കാർക്ക് വേണ്ടിവന്നാൽ ഉയർന്ന ഓപ്ഷനുകളിൽ ചിലത് റദ്ദാക്കാം.
എന്നാൽ അലോട്ട്മെൻറ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. അതേസമയം ആദ്യം അനുവദിക്കപ്പെട്ട പ്രവേശന സമയത്ത് ഹാജരാകാൻ സാധിക്കാത്തവർക്ക് സ്‌കൂൾ പ്രിൻസിപ്പൽ നിർദേശിക്കുന്ന മറ്റൊരു സമയത്തെത്തി പ്രവേശനം നേടാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates