SREENIVASAN
കൊല്ലപ്പെട്ട ശ്രീനിവാസന്‍ഫയല്‍

'പ്രതികളുടെ പങ്ക് പ്രത്യേകം അന്വേഷിക്കണമായിരുന്നു'; ശ്രീനിവാസന്‍ വധക്കേസില്‍ ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

. 17 പേര്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ കേന്ദ്രസര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Published on

ന്യൂഡല്‍ഹി: പാലക്കാട്ടെ ബിജെപി നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി. 17 പ്രതികള്‍ക്കും ഒന്നിച്ച് ജാമ്യം അനുവദിച്ചതിനെയാണ് സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് തെറ്റ് പറ്റിയെന്നും ഓരോ പ്രതികളുടേയും പങ്ക് പ്രത്യേകം അന്വേഷിക്കണമായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. 17 പേര്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ കേന്ദ്രസര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യം ലഭിച്ച പ്രതികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

എന്‍ഐഎ അന്വേഷിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമായ 40 ലേറെ പേരാണ് പ്രതികള്‍. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി 17 പേര്‍ക്ക് ജാമ്യം അനുവദിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്തവര്‍ക്കാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. സാക്ഷിമൊഴികള്‍ മാത്രമാണ് ഇവര്‍ക്കെതിരെയുള്ളതെന്നായിരുന്നു ജാമ്യം നല്‍കുമ്പോള്‍ ഹൈക്കോടതി പറഞ്ഞത്.

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ 2021 ഡിസംബര്‍ 19 ന് രാവിലെയാണ് കൊലപ്പെടുത്തുന്നത്. വെള്ളക്കിണറിലുള്ള രഞ്ജിത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ ചുറ്റിക കൊണ്ട് അടിച്ചും വാളുകളും മഴുവും കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്.

അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. സംഭവത്തിന് തലേദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com