കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഇപ്പോഴുള്ള സ്വർണം കെട്ടിയ രുദ്രാക്ഷ മാല രേഖകളിൽ ഇല്ലാത്തതാണെന്നും പഴയ മാല മാറ്റി പുതിയതു വച്ചതാണന്നും കണ്ടെത്തി. ദേവസ്വം വിജിലൻസ് എസ്പി പി ബിജോയുടെ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മാല മാറ്റിയത് ദേവസ്വം ബോർഡിന്റെ ഉന്നതാധികാരികളെ അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മുൻ മേൽശാന്തി കേശവൻ സത്യേശിനെതിരെ ക്രിമിനൽ കേസെടുക്കാൻ ദേവസ്വം ബോർഡ് ശുപാർശ ചെയ്തിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയ ശേഷമാകും നടപടി.
അസിസ്റ്റന്റ് കമ്മീഷണർ, തിരുവാഭരണം കമ്മീഷണർ, ഡപ്യൂട്ടി കമ്മീഷണർ തുടങ്ങി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വരെയുള്ളവരോട് വിശദീകരണം തേടും. 81 മുത്തുകളുള്ള 23 ഗ്രാം തൂക്കമുള്ള സ്വർണം കെട്ടിയ രുദ്രാക്ഷ മാലയാണ് ദേവസ്വം ബോർഡിന്റെ രേഖകളിലുള്ളത്. ഇതിന് പകരം 72 മുത്തുകളുള്ള 21 ഗ്രാം തൂക്കമുള്ള മറ്റൊരു മാലയാണ് കണ്ടെത്തിയത്.
മാല നൽകിയ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, മാല നിർമിച്ച സ്വർണ പണിക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴിയുടെയും ദേവസ്വം ബോർഡിലെ രേഖകളുടെയും അടിസ്ഥാനത്തിലാണ് മോഷണം സ്ഥിരീകരിച്ചത്. പൊലീസിന്റെ ശാസ്ത്രീയ അന്വേഷണം കൂടി പൂർത്തിയാകുന്നതോടെ കൂടുതൽ തെളിവുകൾ പുറത്തുവരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates