

തിരുവനന്തപുരം: ചിറയിൻകീഴ് കടയ്ക്കാവൂരിൽ സൂപ്പർ മാർക്കറ്റിനോട് ചേർന്ന് പുതുതായി ആരംഭിച്ച ഹോട്ടലിലെ 'കോംബോ ഓഫർ' പരസ്യം കണ്ട് ഭക്ഷണം വാങ്ങിക്കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ. കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിന് സമീപമുള്ള 'സിഗ്നേച്ചർ ഡിഷസ്' എന്ന കടയിൽ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച 21 പേരാണ് ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
തുച്ഛമായ വിലയ്ക്ക് ഷവർമയും ഷവായിയും ഒരുമിച്ച് നൽകുന്ന കോംബോ ഓഫർ പരസ്യം കണ്ടാണ് ഭൂരിഭാഗം പേരും ഇവിടെ നിന്ന് ഭക്ഷണം വാങ്ങിയത്. എന്നാൽ ഇത് കഴിച്ചതിന് പിന്നാലെ കുട്ടികളടക്കമുള്ള ഉപയോക്താക്കൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. നിലവിൽ ആരുടെയും നില ഗുരുതരമല്ല.
3 ആശുപത്രികളിലായി ചികിത്സ; പരാതിയുമായി ബന്ധുക്കൾ
വിഷബാധയേറ്റ കടയ്ക്കാവൂർ സ്വദേശികളായ സ്നേഹ, സംഗീത്, ഗിരീഷ്, ദീപ, ശുഭ, ആയാന്റെവിള സ്വദേശികളായ ബിജു, മണി, രത്നമ്മ, പ്രിയറാണി, ദക്ഷിണ, അഞ്ചുതെങ്ങ് വാടയിൽ സ്വദേശികളായ ഉദയകുമാർ, ഗിരീശൻ, നിരുപമ, ഗ്രീഷ്മ, ഗൗരിനന്ദ, ഗൗതംകൃഷ്ണ, കടയ്ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ലാലി, ഷിബിൻ, മിന്നു, സെയിൽ, ഇഅമി എന്നിവരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളിലുമായാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. സംഭവത്തെത്തുടർന്ന് രോഗബാധിതരുടെ ബന്ധുക്കൾ കടയ്ക്കാവൂർ പൊലീസിലും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും ഔദ്യോഗികമായി പരാതി നൽകി.
ലൈസൻസില്ലാതെ പ്രവർത്തനം; ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിട്ടു
പരാതി വ്യാപകമായതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് അടിയന്തര പരിശോധന നടത്തി. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്നോ യാതൊരുവിധ നിയമപരമായ അനുമതികളും വാങ്ങാതെയാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
തുടർന്ന് ഉദ്യോഗസ്ഥർ ഹോട്ടൽ നിർബന്ധപൂർവ്വം അടപ്പിച്ചുപൂട്ടി. ഭക്ഷണസാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അനുമതിയില്ലാതെ പ്രവർത്തിച്ചതിനും ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിനും ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates