

കോട്ടയം: പാലാ സെന്റ് തോമസ് കോളജ് വിദ്യാർഥിനി നിതിന മോളെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. നിതിനയെ കൊലപ്പെടുത്താൻ ബ്ലേഡ് വാങ്ങിയെന്ന് പ്രതി അഭിഷേക് മൊഴി നൽകി. പെൺകുട്ടിയുടെ അമ്മയ്ക്കും പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നു.
നിതിനയെ കൊലപ്പെടുത്തുക ലക്ഷ്യമിട്ട് ബ്ലേഡ് വാങ്ങിയെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബ്ലേഡ് വാങ്ങിയതായി പറയുന്ന കടയിൽ ഉൾപ്പെടെ പൊലീസ് തെളിവെടുപ്പ് നടത്തും. ഒരാഴ്ച മുൻപ് കുത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പ്രതിയുമായി സെന്റ് തോമസ് കോളജിൽ എത്തിയും തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം.
അഭിഷേകിൻറെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നു. ഇന്ന് തെളിവെടുപ്പ് നടത്തിയതിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പാലാ സെൻറ് തോമസ് കോളജിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും.
പരീക്ഷ കഴിയും മുൻപേ ഹാളിൽ നിന്ന് ഇറങ്ങിയ അഭിഷേക് നിതിനയെ കാത്ത് വഴിയരികിൽ നിന്നു. പിന്നാലെ വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് വർഷമായി നിതിനയുമായി പ്രണയത്തിലായിരുന്നു എന്നും നിതിന അകന്നത് വൈരാഗ്യത്തിന് കാരണമായെന്നും അഭിഷേക് മൊഴി നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates