

താമരശ്ശേരി: കാട്ടിൽ വനപാലകർക്ക് നേരെ വേട്ടനായ്ക്കളെ അഴിച്ചുവിട്ട നായാട്ട് സംഘത്തിലെ മൂന്നു പേർ പിടിയിൽ. കാട്ടുപോത്തിനെ വേട്ടയാടി ഉണക്കിയ ഇറച്ചി വീതം വച്ചുകൊണ്ടിരുന്ന സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിന് ഇടയിലാണ് സംഭവം.
ഇവർക്ക് നേരെ മൂന്നു വേട്ടനായ്ക്കളെ അഴിച്ചു വിട്ട് ‘ക്യാച്ച് ദെം’ എന്ന് അലറുകയായിരുന്നു എന്നും വനപാലകർ പറഞ്ഞിരുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് തമ്പുരാൻകൊല്ലി വനാതിർത്തിയിൽ ജനുവരി 21നു അതിരാവിലെയാണ് സംഭവം നടന്നത്. പൂവാറംതോട് കയ്യാലക്കകത്ത് വിനോജ്(37), ഹരികൃഷ്ണൻ (34), ജിതേഷ് പെരുമ്പൂള (36) എന്നിവരാണ് പിടിയിലായതെന്നാണ് സൂചന.
നായയെ അഴിച്ചു വിട്ടതിന് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ കക്ക്യാനി ജിൽസിന്റെ പന്നി ഫാമിനോടു ചേർന്നുള്ള കെട്ടിടത്തിൽ നിന്നു കാട്ടുപോത്തിന്റെ ഉണക്കിയ 50 കിലോ ഇറച്ചി, രണ്ടു തോക്കുകൾ, 18 തിരകൾ, 5 വെട്ടുകത്തി, മഴു, വടിവാൾ, 2 ചാക്ക് വെടിമരുന്ന്, ഈയം, ഹെഡ് ലൈറ്റ് എന്നിവ കണ്ടെടുത്തു. ജിൽസിന്റെ ജീപ്പും കസ്റ്റഡിയിലെടുത്തിരുന്നു. കാട്ടുപോത്തിന്റെ കൊമ്പ് ജീപ്പിൽനിന്ന് കണ്ടെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates