

കൊച്ചി: സർക്കാർ ആശുപത്രിയിൽ ഒപി ടിക്കറ്റിനായി ഏറെ നേരെ ക്യൂ നിന്നു മടുത്തവരായിരിക്കും നാം ഓരോരുത്തരും. എന്നാൽ ടിക്കറ്റ് വീട്ടിലിരുന്നു തന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നു എത്ര പേർക്കറിയാം. ഇ ഹെൽത്ത് കേരളയുടെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് സ്വന്തമായി ഒരു ഐഡി ഉണ്ടാക്കുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. ഇക്കാര്യങ്ങൾ വിശദമാക്കി ഡോക്ടറായ ദീപു സദാശിവൻ പങ്കിട്ട ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.
ആരോഗ്യ മേഖലയിൽ പോസിറ്റീവ് കാര്യങ്ങളും സംഭവിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങൾ വിശദമാക്കി ഡോക്ടർ കുറിപ്പിൽ പറയുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളജിലാണ് ദീപു സദാശിവൻ മെഡിക്കൽ പഠനം നടത്തിയിട്ടുള്ളത്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ പോരായ്മകളുണ്ടെങ്കിൽ ഈ മേഖലയിൽ ഏറെദൂരം സംസ്ഥാനം മുന്നോട്ടു പോയതായും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.
കുറിപ്പിന്റെ പൂർണ രൂപം
സർക്കാർ ആശുപത്രിയിൽ പോയി ക്യൂ നിന്ന് മടുത്തവരോ ആ മടുപ്പ് വിചാരിച്ചു പോവാൻ മടിക്കുന്നവരോ ആണ് നിങ്ങൾ എങ്കിൽ. ഈ പോസ്റ്റ് നിങ്ങൾ വായിക്കണമെന്ന് അപേക്ഷ.
സർക്കാർ ആശുപത്രികളിൽ ഒ പി ടിക്കറ്റിന് ക്യൂ നിൽക്കാതെ വീട്ടിലിരുന്ന് ഓൺലൈനായി ഒപി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ഇന്നുണ്ട്.
ഇതിനായി നിങ്ങൾ ചെയ്യേണ്ടുന്നത് eHealth kerala യുടെ വെബ്സൈറ്റ് മുഖാന്തരം രജിസ്റ്റർ ചെയ്ത് ഒരു പെർമനന്റ് (UHID, C Universal health ID) ഉണ്ടാക്കുക എന്നതാണ്.
ആധാർ ഐഡി കൊടുത്ത് ഒ ടി പി എൻറർ ചെയ്തു ഇത് ഉണ്ടാക്കിയെടുക്കാൻ കുറച്ച് മിനിറ്റുകൾ മാത്രമേ എടുക്കൂ. ഇത് ഒരിക്കൽ മാത്രം ചെയ്യേണ്ടുന്ന ഒരു പ്രക്രിയയാണ്. ആശുപത്രികളിൽ ഇത് ചെയ്തു കൊടുക്കുന്ന കൗണ്ടറുകൾ ഉണ്ട്.
ഇതിനുശേഷം വെബ്സൈറ്റിലൂടെ ലോഗിൻ ചെയ്തു നിങ്ങൾക്ക് മുൻ പേറായി, ലിസ്റ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളിലെ അതാത് വിഭാഗങ്ങളിലെ ഒ പി തിരഞ്ഞെടുത്തു ഡോക്ടറുടെ അപ്പോയിൻമെന്റ് ടോക്കൺ എടുക്കാവുന്നതാണ്.
പെർമനന്റ് ഐഡി ഉണ്ടാവുന്നതിന്റെ ഗുണം അത് മാത്രമല്ല നിങ്ങളുടെ മുൻപുള്ള ചികിത്സ വിവരങ്ങളും ലാബ് റിസൾട്ടുകളും മറ്റു മെഡിക്കൽ രേഖകളും എല്ലാം ഇതിലൂടെ ഏത് സമയവും കാണാനും എടുക്കാനും കഴിയും.
പ്രാരംഭ ദശയിലുള്ള ഒരു കാര്യമായത് കൊണ്ട് ചില പരിമിതികൾ ഒക്കെ ഉണ്ടാകുമെങ്കിലും വലിയൊരു വിപ്ലവകരമായ കാൽച്ചുവടാണിത്.
ഈ കാര്യം എത്രപേർക്ക് അറിയാമായിരുന്നു ? പൊതുജനം വേണ്ടവിധത്തിൽ അറിയാതെ ഇത്തരം അനേകം പോസിറ്റീവ് കാര്യങ്ങൾ ആരോഗ്യമേഖലയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കുന്നുണ്ട്.
സർക്കാർ ആരോഗ്യ സ്ഥാപനങ്ങളെ ചിലർ പൊതുവൽക്കരിച്ച് താറടിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. പ്രത്യേകിച്ചും ഞാൻ പഠിച്ച കോളേജിനെ പറ്റി. പോരായ്മകൾ ഉണ്ടെങ്കിലും അതോടൊപ്പം തന്നെ പല മേഖലകളിലും വലിയ മുന്നേറ്റം നാം നടത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് ഒന്നും യാതൊരു ധാരണയുമില്ലാത്തവരാണ് വളരെ ബയസ്ഡ് ആയിട്ട്, സ്ഥാപിത താല്പര്യങ്ങൾ വച്ച് മരുന്നില്ല, സൂചി ഇല്ല, പഞ്ഞിയില്ല എന്നൊക്കെ വസ്തുതകൾ ഒന്നും പരിശോധിക്കാതെ അടച്ച് ആക്ഷേപിക്കുന്നത്. 1980 മുതൽ കോട്ടയം മെഡിക്കൽ കോളേജ് ക്യാമ്പസിൽ , ക്വാർട്ടേഴ്സിൽ ജീവിക്കുകയും, ജീവിതം ഇഴ ചേരുകയും ചെയ്ത ആളാണ് ഞാൻ.
ഉറപ്പിച്ചു പറയാൻ പറ്റും 1980 തൊട്ട് 30 വർഷത്തിൽ ഉണ്ടായ പുരോഗതിയെക്കാൾ എത്രയോ പതിന്മടങ്ങ് മുന്നോട്ടുള്ള മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാത്രം അവിടെ ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. ഇതിനെയൊക്കെ പൂർണമായും തമസ്കരിച്ച് ചിലർ നടത്തുന്ന പ്രതികരണങ്ങൾ കണ്ടതുകൊണ്ട് പറഞ്ഞുപോയതാണ്.
ഒരു ജനറൽ ആശുപത്രിയിൽ ദിവസേന അമ്പതോളം രോഗികളെയൊക്കെ പരിശോധിക്കുന്ന ഒരു ഡോക്ടർ ആണ് ഞാൻ. അവരിൽ ഒരു ശതമാനം ഒക്കെ മാത്രം ആളുകൾക്ക് ആയിരിക്കും പുറത്തേക്ക് മരുന്നു കുറച്ചു കൊടുക്കേണ്ടി വരിക. അൾട്രാസൗണ്ട് സ്കാനോ സിറ്റി സ്കാനോ എമർജൻസി ആയി ചെയ്യാൻ എഴുതിയാൽ അന്ന് തന്നെ ചെയ്തു കിട്ടും. ബിപിഎൽ രോഗികൾക്ക് വളരെ കുറഞ്ഞ തുകയിലും അഥവാ വളരെ പാവപ്പെട്ട രോഗിയാണെങ്കിൽ അത് പരിഗണിച്ച് പൈസയൊന്നും ചിലവാക്കാതെയും പല പരിശോധനകളും ദിനേന ചെയ്തു കൊടുക്കപ്പെടുന്നുണ്ട്.
എൻറെ ആശുപത്രിയിലെ പബ്ലിക് ടോയ്ലറ്റ് ആണ് ഞാൻ മിക്കപ്പോഴും ഉപയോഗിക്കാറുള്ളത്. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല കാര്യങ്ങൾ എന്നും എനിക്ക് ഉറപ്പിച്ചു പറയാം. ഞാൻ സർവീസിൽ ചേർന്നിട്ട് 20 വർഷമായി.
പരിമിതികളും പരാധീനതകളും ഉണ്ടെങ്കിൽ കൂടി നാം മുന്നോട്ട് തന്നെയാണ് പോകുന്നത് ഏവർക്കും രാഷ്ട്രീയ ഭേദമന്യേ അഭിമാനിക്കാവുന്ന ഒരു സംവിധാനത്തിന് നാടിൻറെ ഭാഗം തന്നെയാണ് നാമെല്ലാം. അതിൽ ചില ദോഷൈക ദൃക്കുകൾക്ക് ഒഴിച്ച് എല്ലാ മനുഷ്യർക്കും പങ്കുണ്ട് എന്നതാണ് സത്യം.
OP tickets: All you need to do is register through the eHealth Kerala website and create your own ID.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates