

കല്‍പ്പറ്റ: ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടാനക്കൂട്ടത്തിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച സഞ്ചാരികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരാള്‍ ആനയുടെ കാലുകള്‍ക്കും തുമ്പിക്കൈയ്ക്കുമിടയില്‍ പെട്ടെങ്കിലും ഉരുണ്ടുമാറിയത് കൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എതിര്‍ദിശയില്‍ നിന്നു വന്ന ലോറി കണ്ട് ആന കാട്ടിലേക്കു തിരിച്ചുകയറിയതോടെയാണ് സഞ്ചാരികള്‍ രക്ഷപ്പെട്ടത്. സംഭവം നടക്കവേ അതുവഴിയെത്തിയ കാര്‍ യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ബുധനാഴ്ച രാവിലെ 11 മണിയോടെ ബത്തേരി- മൈസൂരു- കൊല്ലെഗല്‍ ദേശീയപാത 766ല്‍ സംസ്ഥാന അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി കര്‍ണാടക ബന്ദിപ്പൂര്‍ വനമേഖലയിലെ അബ്ബളയിലാണ് സംഭവം. വനപാതയില്‍ കാര്‍ നിര്‍ത്തി കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച സഞ്ചാരികള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ബത്തേരി– ബന്ദിപ്പൂർ– മസിനഗുഡി വഴി ഊട്ടിയിലേക്കു പോവുകയായിരുന്ന മറ്റൊരു കാറിൽ ഉണ്ടായിരുന്ന കുടുംബമാണ് ദൃശ്യങ്ങൾ പകർത്തിയത്
കാട്ടാനകളിലൊന്ന് റോഡ് കുറുകെ കടന്ന് സഞ്ചാരികള്‍ക്കരികിലേക്ക് ഓടിയടുക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആന അവര്‍ക്കരികിലെത്തി. ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തെങ്കിലും ഇരുവര്‍ക്കും കാറില്‍ കയറാന്‍ കഴിഞ്ഞില്ല.
കാറിനൊപ്പം ഓടിയവര്‍ക്കു പിന്നാലെ കാട്ടാനയും കുതിച്ചെത്തി. കാട്ടാന തൊട്ടടുത്തെത്തിയപ്പോള്‍ ഒരാള്‍ നിലത്തു വീണു. വീണു കിടക്കുന്ന ആളെ തുമ്പിക്കൈ ഉപയോഗിച്ച് തട്ടിയെറിയാനും ചവിട്ടാനും കാട്ടാന ശ്രമിച്ചെങ്കിലും അയാള്‍ കാലിനും തുമ്പിക്കൈയ്ക്കും ഇടയിലൂടെ ഉരുണ്ടു മാറുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാമത്തെയാളെ ആക്രമിക്കാന്‍ തുടങ്ങുമ്പോള്‍ എതിര്‍ദിശയില്‍ നിന്നു ലോറി വന്നതോടെ ആന തിരികെ റോഡിനപ്പുറത്തേക്ക് പോയതോടെയാണ് സഞ്ചാരികള്‍ രക്ഷപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates