മുതലമടയില്‍ ആദിവാസിയെ ആറ് ദിവസം പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി, 55 കാരന്‍ ചികിത്സയില്‍
പാലക്കാട്: പാലക്കാട് മുതലമടയിൽ 55 കാരനായ ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. മുതലമട മുച്ചക്കുണ്ട് ചമ്പംകുഴിയില്‍ താമസിക്കുന്ന വെള്ളയ്യന്‍ എന്ന 55 കാരനാണ് അതിക്രമത്തിന് ഇരയായത്. ഊര്‍ക്കുള വന മേഖലയിലെ ഫാം സ്റ്റേയിലെ ഉടമയാണ് മര്‍ദിച്ചതും പൂട്ടിയിട്ടതും എന്നാണ് പരാതി. മുറിയുടെ വാതില്‍ തകര്‍ത്ത് വെള്ളയ്യനെ മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. അവശനിലയില്‍ കണ്ടെത്തിയ വെള്ളയ്യനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂലിപ്പണിക്കാരനാണ് വെള്ളയ്യന്‍. ഹോം സ്‌റ്റേയില്‍ തേങ്ങ പെറുക്കാന്‍ എത്തിയ വെള്ളയ്യന്‍ പറമ്പില്‍ വച്ച് മദ്യപിച്ചു എന്നാരോപിച്ച് ഫാംസ്റ്റേ ഉടമയുടെ നേതൃത്വത്തില്‍ വെള്ളയ്യനെ മര്‍ദിച്ചതും പൂട്ടിയിട്ടതും എന്നാണ് പരാതി. ആറ് ദിവസം വെള്ളയ്യനെ പൂട്ടിയിട്ടു എന്നാണ് ആക്ഷേപം.
ഫാം സ്റ്റേയിലെ മറ്റൊരു ജീവനക്കാരന്‍ പഞ്ചായത്ത് അംഗത്തെ അറിയിച്ചത് പ്രകാരമായിരുന്നു പൊലീസ് ഉള്‍പ്പെടെ എത്തി വെള്ളയ്യനെ മോചിപ്പിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ പൂട്ടിയിട്ട മുറിയുടെ വാതില്‍ തകര്‍ത്താണ് പൊലീസ് ഉദ്യോഗസ്ഥര്‍ അകത്ത് കയറിയത്.
അഞ്ച് ദിവസം ഒരു നേരം മാത്രമായിരുന്നു വെള്ളയ്യന്‍ ഭക്ഷണം നല്‍കിയിരുന്നത് എന്ന് പഞ്ചായത്തംഗം ആരോപിച്ചു. മൂത്രമൊഴിക്കാന്‍ പോലും പുറത്തുവിട്ടില്ല. കണ്ടെത്തുമ്പോള്‍ വെള്ളയ്യന്‍ ഏറെ അവശന്‍ ആയിരുന്നു എന്നും പഞ്ചായത്ത് അംഗം മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.
A 55-year-old tribal man, Vellayyan from Champamkuzhi, Muchakkundu, Muthalamada allegedly beaten and locked in a room by a farm stay owner in the Urkkula forest area.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

