

തിരുവന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷനുമായി (യുഎൻഎ) ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകി. യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
സംഘടനാ പ്രവർത്തനത്തിന് വേണ്ടി പിരിച്ചതിൽ നിന്നു 1.80 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. നഴ്സുമാരിൽ നിന്നു മാസവരിയായും നിയമ പോരാട്ടത്തിനുമായാണ് പണം പിരിച്ചത്. ഈ പണം ഉപയോഗിച്ച് സംഘടനാ ഭാരവാഹികൾ ഫ്ലാറ്റ് വാങ്ങാനും കാറ് വാങ്ങാനും പണം വകമാറ്റി ചെലവഴിച്ചെന്നും കണ്ടെത്തി.
മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ 1.80 കോടിയുടെ തട്ടിപ്പിന്റെ തെളിവാണ് ലഭിച്ചത്.
ജാസ്മിൻ ഷാ ഭാര്യയുടെ പേരിലാണ് ഫ്ലാറ്റും കാറും വാങ്ങിയത്. ആശുപത്രി വാങ്ങാനെന്ന പേരിലും സംഘടനാ ഭാരവാഹികൾ പണം തട്ടിയെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. ക്രമക്കേട് കണ്ടെത്താതിരിക്കാൻ ഓഫീസ് രേഖകളിൽ കൃത്രിമം നടത്തിയെന്നും കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു.
പല ഘട്ടങ്ങളിലും കേസ് അട്ടിമറിക്കാനുള്ള ശ്രമം പ്രതികൾ നടത്തി. ഇതേത്തുടർന്ന് കോടതി ഇടപെടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെയും പല ഘട്ടത്തിൽ മാറ്റി. ആരോപണം ഉയർന്നതിന് പിന്നാലെ പ്രതികൾ വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് നേപ്പാൾ വഴി തിരികെ നാട്ടിലെത്തി. അഞ്ച് വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates