പ്രവാസികൾക്കു പുതുക്കിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നാളെ മുതൽ: വീണാ ജോർജ് 

നേരത്തേ സർട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പറും തീയതിയും ആവശ്യമുള്ളവർക്ക് അവ ചേർത്തു പുതിയതു നൽകുമെന്നും മന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: പ്രവാസികൾക്ക് നൽകുന്ന കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ഇനി ബാച്ച് നമ്പറും വാക്‌സിനെടുത്ത തിയതിയും ചേർക്കും. ചില വിദേശ രാജ്യങ്ങൾ ഇത് ആവശ്യപ്പെടുന്ന പശ്ചാതലത്തിൽ ഇവ ചേർക്കാൻ നിർദേശം നൽകിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. നേരത്തേ സർട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പറും തീയതിയും ആവശ്യമുള്ളവർക്ക് അവ ചേർത്തു പുതിയതു നൽകുമെന്നും മന്ത്രി അറിയിച്ചു. 

ഇതിനായുള്ള ഇ ഹെൽത്തിന്റെ പോർട്ടലിൽ അപ്‌ഡേഷൻ നടത്തിവരികയാണ്. അടുത്ത ദിവസം മുതൽ തന്നെ ബാച്ച് നമ്പരും തിയതിയും ചേർത്ത പുതിയ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. 

തിയതിയും ബാച്ച് നമ്പരും സർട്ടിഫിക്കറ്റിൽ ആവശ്യമുള്ള നേരത്തെ സർട്ടിഫിക്കറ്റ് എടുത്തവർ സംസ്ഥാന സർക്കാരിന്റെ https://covid19.kerala.gov.in/vaccine/എന്ന പോർട്ടലിൽ പ്രവേശിച്ച് ലഭിച്ച പഴയ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്തിട്ട് വേണം പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തിയതിയുമുള്ള കോവിൻ (COWIN) സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവർ അത് സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. കോവിൻ പോർട്ടലിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ വാക്‌സിൻ എടുത്ത കേന്ദ്രത്തിൽ നിന്നും ബാച്ച് നമ്പരും തിയതിയും കൂടി എഴുതി വാങ്ങിയ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. സമർപ്പിക്കപ്പെട്ട അപേക്ഷകൾ പരിശോധിച്ച് തിയതിയും ബാച്ച് നമ്പരും ഉള്ള പുതിയ സർട്ടിഫിക്കറ്റ് നൽകും. അപേക്ഷിച്ചവർക്ക് തന്നെ പിന്നീട് സർട്ടിഫിക്കറ്റ് ഈ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഇപ്പോൾ, വാക്‌സിൻ എടുത്ത് വിദേശത്ത് പോകുന്നവർക്ക് ഉടൻ തന്നെ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പോർട്ടലിൽ വരുത്തിയിട്ടുണ്ട്. വാക്‌സിൻ നൽകി കഴിയുമ്പോൾ വ്യക്തിയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, സർട്ടിഫിക്കറ്റ് നമ്പർ അടങ്ങിയ എസ്എംഎസ് ലഭിക്കുന്നതാണ്. ഉടൻ തന്നെ അവർക്ക് പോർട്ടലിൽ നിന്നും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ സംശയങ്ങൾക്ക് ദിശ 1056, 104 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com