

കോഴിക്കോട്: സിനിമ നിർമിച്ച് കടക്കെണിയിലായ നിർമാതാവിന്റെ വീടൊഴിപ്പിക്കാൻ വെടിവെപ്പും ഗുണ്ടാ ആക്രമണവും. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ‘വൈഡൂര്യം’ എന്ന സിനിമയുടെ നിർമാതാവ് നന്മണ്ട പന്ത്രണ്ടുമഠത്തിൽ വിൽസണു നേരെയാണു ആക്രമണം.
മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇതിൽ രണ്ട് പേരെ ബാലുശ്ശേരി പൊലീസ് പിടികൂടി. തോക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. ചെറുവാടി ചൗത്തടിക മുനീർ (38), ഓമശ്ശേരി പുത്തൂര് കരിമ്പാരു കുഴിയിൽ ഷാഫി (32) എന്നിവരാണു കസ്റ്റഡിയിലായത്.
വൈഡൂര്യത്തിന്റെ ബജറ്റ് 2.65 കോടി
2.65 കോടിയോളം രൂപയാണ് വിൽസണു വൈഡൂര്യം എന്ന സിനിമയുടെ നിർമാണത്തിനായി ചെലവായത്. റിലീസ് ചെയ്യാൻ 50 ലക്ഷത്തോളം രൂപ കൂടി ആവശ്യമായതിനെ തുടർന്ന് വായ്പയെടുത്തു. തൃശൂരിൽ വിൽസന്റെ പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈടായി റജിസ്റ്റർ ചെയ്തു നൽകി. എന്നാൽ സിനിമ പരാജയപ്പെട്ടതോടെ വിൽസൺ സാമ്പത്തികമായി പ്രതിസന്ധിയിലായി.
വായ്പക്കാരന്റെ ഭാര്യയുടെ പേരിലാണു സ്ഥലം റജിസ്റ്റർ ചെയ്തു കൊടുത്തത്. ആറു മാസത്തിനുശേഷം 87.72 ലക്ഷം രൂപയ്ക്കു സ്ഥലം വിറ്റു പണം തിരികെ നൽകിയെങ്കിലും നന്മണ്ടയിലെ സ്ഥലം വിൽസണു തിരികെ കൊടുത്തില്ല. തുടർന്നു പ്രശ്നം കോടതിയിലെത്തി. രണ്ടു ദിവസം മുൻപ് വന്ന കോടതി വിധി വിൽസണ് എതിരായിരുന്നു.
പോവാന്‍ ഇടമില്ലാതെ വില്‍സണും ഭാര്യയും മക്കളും
ഇതോടെ പോവാൻ ഇടമില്ലാതായതോടെ വിൽസണും ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളും വീട്ടുപറമ്പിൽ സാധനസാമഗ്രികളുമായി ഇരുന്നു. വാടകവീട് കണ്ടെത്താനും ഇവർക്ക് കഴിഞ്ഞില്ല. രാത്രി ഒൻപതരയോടെ സ്ഥലത്തെത്തിയ മൂന്നംഗ സംഘം വിൽസണോട് ഇറങ്ങിപ്പോവണം എന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നു. ആദ്യം ഒരുവട്ടം ആകാശത്തേക്ക് വെടിവച്ചു. രണ്ടുതവണ ചുറ്റും വെടിവയ്ക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates