

കൊച്ചി: ഗതാഗതക്കുരുക്കില്‍ വലയുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി, എന്‍എച്ച് 66ലെ പുതിയ വരാപ്പുഴ പാലം ഡിസംബര്‍ ആദ്യവാരം ഗതാഗതത്തിന് തുറന്നുകൊടുക്കും. 26 കിലോമീറ്റര്‍ ദൂരം വരുന്ന ഇടപ്പള്ളി-മൂത്തകുന്നം പാതയിലെ ഏഴ് പ്രധാന പാലങ്ങളില്‍ ആദ്യ പാലത്തിലൂടെയാണ് അടുത്തയാഴ്ച മുതല്‍ വാഹനങ്ങള്‍ കടത്തിവിടുക. പഴയ പാലത്തിലൂടെ ഇരു ദിശകളില്‍ നിന്നുമുള്ള വാഹനങ്ങള്‍ ഓടുന്നത് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ഇത് സഹായകമാകും.
1.03 കിലോമീറ്റര്‍ നീളമുള്ള പുതിയ പാലത്തിന്റെ നിര്‍മ്മാണം 604 ദിവസങ്ങള്‍ക്കുള്ളില്‍ റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. 100 കോടി രൂപ ചെലവിലാണ് പാലം പണിതത്. പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍വഹിച്ചത് ഓറിയന്റല്‍ സ്ട്രക്ചറല്‍ എന്‍ജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ്. എട്ട് പാന്‍ ടില്‍റ്റ് സൂം കാമറകള്‍ അധിക സുരക്ഷാ നടപടിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. തിരശ്ചീനമായും ലംബമായും സൂം ഇന്‍ അല്ലെങ്കില്‍ സൂം ഔട്ടും റിമോട്ട് കണ്‍ട്രോളിന്റെ സഹായത്തോടെ കാമറ ചലിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.
പാലത്തിന്റെ രൂപകല്‍പ്പനയില്‍ ബാലന്‍സ്ഡ് കാന്റിലിവര്‍ രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഉള്‍നാടന്‍ ജലപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിധിയില്‍ വരുന്ന പെരിയാറിന് മുകളിലുള്ള അതിന്റെ സ്ഥാനം അടിസ്ഥാനമാക്കിയുള്ള ഒരു തീരുമാനമാണ്. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. ഇപ്പോൾ അന്തിമഘട്ടത്തിലാണ്.
'മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ അനുയോജ്യമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബോട്ടുകളുടെ സുരക്ഷിതമായ കടന്നുപോകല്‍ ഉറപ്പാക്കാന്‍ ആവശ്യമായ പ്രത്യേക ലംബവും തിരശ്ചീനവുമായ ക്ലിയറന്‍സ് കാരണം ഞങ്ങള്‍ സന്തുലിത കാന്റിലിവര്‍ രീതിയാണ് തെരഞ്ഞെടുത്തത്'- നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2001 ജനുവരി 16 ന് ഉദ്ഘാടനം ചെയ്ത പഴയ വരാപ്പുഴ പാലം, കേരളത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ സന്തുലിത കാന്റിലിവര്‍ പാലമായിരുന്നു. 'പുതിയ പാലം ഗതാഗതം സുഗമമാക്കുകയും യാത്രക്കാര്‍ക്ക് മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ കാഴ്ചകള്‍ നല്‍കുകയും ചെയ്യും,'- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സാധാരണ പാലങ്ങളെ അപേക്ഷിച്ച് 50 മീറ്ററില്‍ കൂടുതലുള്ള സ്പാനുകള്‍ക്ക് അനുയോജ്യമായ ഒരു നിര്‍മ്മാണ സാങ്കേതികവിദ്യയാണ് സന്തുലിത കാന്റിലിവര്‍ രീതി. പുതിയ പാലത്തിന് ആകെ 26 സ്പാനുകള്‍ ഉണ്ട്. ഇടപ്പള്ളി-മൂത്തകുന്നം എന്‍എച്ച് 66 പാത ആറ് വരി പാതയാക്കി വീതികൂട്ടുന്നതിനുള്ള 1,618 കോടി രൂപയുടെ പദ്ധതിയുടെ ഏകദേശം 70 ശതമാനം പൂര്‍ത്തിയായതായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 164 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടപ്പള്ളി-രാമനാട്ടുകര എന്‍എച്ച് 66 വീതികൂട്ടല്‍ ശ്രമത്തിലെ അഞ്ച് റീച്ചുകളില്‍ ആദ്യത്തേതാണ് ഈ 26.03 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഭാഗം. ഒരു റെയില്‍വേ മേല്‍പ്പാലം (ആര്‍ഒബി), നാല് ഫ്‌ലൈഓവറുകള്‍, ഏഴ് പ്രധാന പാലങ്ങള്‍ (വരാപ്പുഴ പാലം ഉള്‍പ്പെടെ), എട്ട് ചെറിയ പാലങ്ങള്‍, വിവിധ വാഹന, കാല്‍നട അണ്ടര്‍പാസുകള്‍ എന്നിവയുടെ നിര്‍മ്മാണം ഇതില്‍ ഉള്‍പ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates