കോട്ടയം; മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കൂടുതൽ പ്രതികരണ ശേഷി കൈവരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അടുത്ത 7 ദിവസവും നിർണായകമാണ്.
വിഷത്തിന്റെ പാർശ്വഫലങ്ങൾ അറിയാൻ ഏഴുദിവസം
തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ പുരോഗതി കൈവരിക്കുകയും അവയവങ്ങളുടെ പ്രതികരണം സ്ഥായിയായി നിൽക്കുകയും വേണം. എന്നാൽ മാത്രമേ വെന്റിലേറ്റർ മാറ്റാൻ കഴിയൂ. ഡോക്ടർമാർ കൃത്യമായ ഇടവേളകളിൽ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്.ശരീരത്തിലേറ്റ വിഷത്തിന്റെ പാർശ്വഫലങ്ങൾ അറിയാൻ ഏഴുദിവസമെടുക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
മാറി മറിഞ്ഞ് ആരോഗ്യനില
മൂർഖന്റെ കടിയേറ്റ് തിങ്കളാഴ്ചയാണ് സുരേഷിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആരോഗ്യനില മെച്ചമായെങ്കിലും വൈകിട്ട് പ്രതികരണം തീരെ കുറഞ്ഞ് സുരേഷ് അബോധാവസ്ഥയിലേക്കു പോയി. തലച്ചോറിന്റെ പ്രവർത്തനവും കുറഞ്ഞു. തുടർന്ന് മരുന്നുകളുടെയും ആന്റി സ്നേക്ക് വെനത്തിന്റെയും അളവ് ഉയർത്തി. ഇതോടെ വീണ്ടും പ്രതീക്ഷയായി സുരേഷ് അർധബോധാവസ്ഥയിലേക്കു തിരിച്ചുവന്നു. കൈകളും കാലുകളും ഉയർത്തുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ നില അൽപം കൂടി മെച്ചപ്പെട്ട് കണ്ണുകൾ പൂർണമായും തുറന്നു. വെന്റിലേറ്ററിൽ നിന്നു മാറ്റിയാൽ മാത്രമേ തലച്ചോറിന്റെ പ്രവർത്തനം പൂർണതോതിൽ തിരിച്ചു കിട്ടിയോ എന്ന് അറിയാൻ കഴിയൂ എന്നു ഡോക്ടർമാർ അറിയിച്ചു.
വെന്റിലേറ്ററിൽ നിന്നു മാറ്റിയാലും ഒരാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ കിടത്തിച്ചികിത്സ വേണ്ടിവരും. ഹൃദയത്തിന്റെയും വൃക്കകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും പ്രവർത്തനം സാധാരണനിലയിലാണ്. രക്തസമ്മർദവും സാധാരണ നിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. മൂർഖന്റെ കടിയേറ്റാൽ ഞരമ്പുകളുടെ പ്രവർത്തനത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. കഴിഞ്ഞ ദിവസം നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates