

തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് മുന്നേ ലഭിക്കേണ്ടതായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി. നാലുതവണ അവാര്‍ഡ് തീരുമാനിച്ചശേഷം മനപ്പൂര്‍വം ഒഴിവാക്കി. ഇതു തുറന്നു പറയാന്‍ ഒരു മടിയുമില്ല. വൈകിയാണെങ്കിലും വയലാര്‍ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
'എന്റെ പാട്ടുകളും കവിതകളും കഥകളും ആത്മകഥയും എന്താണെന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ്. ജനങ്ങള്‍ എന്റെയൊപ്പമുണ്ട്. എനിക്ക് വയലാര്‍ അവാര്‍ഡ് നേരത്തെ തരാതെയിരുന്നതാണ്. ഇക്കാര്യം തുറന്നു പറയാന്‍ ഒരു മടിയുമില്ല'.
'കേരളപാണിനി എആര്‍ രാജരാജവര്‍മ്മയുടെ പുരസ്‌കാരം വാങ്ങിക്കുന്ന സമയത്തു തന്നെ പുരസ്‌കാരം പ്രഖ്യാപിക്കുക എന്നത് അനുഗ്രഹമാണ്. യഥാര്‍ത്ഥ പ്രതിഭയെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റില്ല. എന്റെയൊപ്പം ജനങ്ങളുണ്ട്'.
'കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് പരിഗണിച്ചപ്പോള്‍ ഒരു മഹാകവിയാണ് എന്റെ പേരു വെട്ടിയത്. എഞ്ചിനീയറുടെ വീണയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് തീരുമാനിച്ചതാണ്. അവന്‍ മലയാളത്തിലെ മുഴുവന്‍ അക്ഷരവും പഠിച്ചിട്ട് അവാര്‍ഡു കൊടുക്കാമെന്ന് പറഞ്ഞ് മഹാകവിയാണ് പേരു വെട്ടിക്കളഞ്ഞത്.'
'ആ മഹാകവിയേക്കാളും കൂടുതല്‍ പാട്ടുകളും കവിതകളും എനിക്ക് എഴുതാന്‍ സാധിച്ചിട്ടുണ്ട്. ഞാനാരാണെന്നും എന്താണെന്നും തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അവാര്‍ഡ് കിട്ടിയില്ലെങ്കിലും ശ്രീകുമാരന്‍ തമ്പി ജനങ്ങളുടെ മുന്നിലുണ്ട്'. വൈകിയെങ്കിലും സത്യം വിജയിച്ചുവെന്നും ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു.
ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചു അദ്ദേഹത്തിന്റെ ആത്മകഥയായ 'ജീവിതം ഒരു പെന്‍ഡുല'മാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates