

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനായി പത്ത് അംഗങ്ങളുടെ പട്ടിക സംസ്ഥാന സർക്കാർ സുപ്രീംകോടതിക്ക് സമർപ്പിച്ചു. സംസ്ഥാനത്തു നിന്നുള്ള അക്കാദമിക് വിദഗ്ധരായ പത്തു പേരുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ സി.കെ. ശശിയാണ് പട്ടിക തയ്യാറായതായി അറിയിച്ചത്.
സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയിലെ വിസി നിയമനത്തിനായാണ് സര്‍ക്കാര്‍ അഞ്ചുപേര്‍ വീതം എന്ന കണക്കില്‍ 10 പേരുടെ പട്ടിക തയ്യാറാക്കിയത്. വിസി സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനായി ഗവര്‍ണര്‍ എട്ടു പേരുടെ പട്ടിക തയ്യാറാക്കി. പട്ടിക അറ്റോര്‍ണി ജനറലിനാണ് കൈമാറിയത്. അക്കാദമിക യോഗ്യതകള്‍ മാത്രം പരിഗണിച്ചു കൊണ്ടുള്ള പട്ടികയാണ് രാജ്ഭവന്‍ തയ്യാറാക്കിയതെന്നാണ് സൂചന. സർക്കാർ പട്ടിക അറ്റോർണി ജനറലിന് കൈമാറാനും കോടതി നിർദേശിച്ചു.
പട്ടികയിൽ നിന്നും നാലംഗങ്ങളുടെ അന്തിമ പട്ടിക കോടതി തയ്യാറാക്കുമെന്ന് ജസ്റ്റിസ് ജെ ബി പർദിവാല വ്യക്തമാക്കി. സെർച്ച് പാനലിലേക്കുള്ള യുജിസി അംഗത്തെ നിർദേശിക്കാൻ യുജിസി ചെയർമാനും കോടതി നിർദേശം നൽകി. വിസി നിയമനവുമായി ബന്ധപ്പെട്ട ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് മാറ്റി.
വിസി നിയമനത്തിലെ സര്‍ക്കാര്‍- ഗവര്‍ണര്‍ പോരില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തര്‍ക്കം അതിരു കടക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോടതി മുന്‍കൈയെടുത്ത് സെര്‍ച്ച് പാനല്‍ രൂപീകരിക്കാമെന്ന് നിര്‍ദേശിച്ചത്. ഇതിനായി നാലുപേരുടെ വീതം പേര് നിര്‍ദേശിക്കാനും ആവശ്യപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
