'അവരെ ഞങ്ങള്‍ വഴിയാധാരമാക്കില്ല, ഇതു വാക്ക്'; സതിയമ്മയെ തിരിച്ചെടുക്കണമെന്ന് വിഡി സതീശന്‍

സതിയമ്മയെ പുറത്താക്കിയതില്‍ കേരളം അപമാനഭാരത്താല്‍ തലകുനിക്കുകയാണെന്ന് സതീശന്‍
സതിയമ്മ, വിഡി സതീശന്‍/ടിവി ദൃശ്യം
സതിയമ്മ, വിഡി സതീശന്‍/ടിവി ദൃശ്യം
Updated on
1 min read

കോട്ടയം: ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നല്ലതു പറഞ്ഞതിനു പിന്നാലെ മൃഗസംരക്ഷണ വകുപ്പിലെ ജോലി നഷ്ടമായ സതിയമ്മ വഴിയാധാരമാവാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സതിയമ്മയെ പുറത്താക്കിയതില്‍ കേരളം അപമാനഭാരത്താല്‍ തലകുനിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു. സതിയമ്മയെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ജീവിതത്തില്‍ സഹായിച്ച ഒരാളെക്കുറിച്ച് നല്ലതു പറഞ്ഞതിനാണ് സതിയമ്മയ്ക്കു ജോലി നഷ്ടമായതെന്ന് സതീശന്‍ പറഞ്ഞു. മനസ്സാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ദയയും ദാക്ഷിണ്യവുമില്ലാത്ത സര്‍ക്കാരാണിത്. എന്നിട്ട് ഇപ്പോള്‍ സാങ്കേതികത്വം ചൂണ്ടിക്കാട്ടുകയാണ് മന്ത്രി. വിവരം അറിഞ്ഞപ്പോള്‍ മന്ത്രി ചിഞ്ചുറാണിയെ നേരിട്ടു വിളിച്ചിരുന്നു. മന്ത്രിയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. സാങ്കേതികത്വമാണോ മനുഷ്യത്വമാണോ വലുത് എന്നതാണ് പ്രശ്‌നം. സതിയമ്മയെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. 

ചെയ്തത് ഇല്ലാത്ത ജോലി

ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു നല്ലതു പറഞ്ഞതിന് മൃഗസംരക്ഷണ വകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പറെ പിരിച്ചുവിട്ടെന്ന പരാതി വസ്തതുകള്‍ക്കു നിരക്കാത്തതെന്ന് മന്ത്രി ജെ ചിഞ്ചുറാണി. മറ്റൊരാളുടെ ജോലിയാണ് പിരിച്ചുവിടപ്പെട്ട സതിയമ്മ ചെയ്തുകൊണ്ടിരുന്നതെന്നും ഇതില്‍ പരാതി വന്നപ്പോഴാണ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടിയെടുത്തതെന്നും മന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് എല്ലായിടത്തും പാര്‍ട് ടൈം സ്വീപ്പര്‍മാരെ നിയമിക്കുന്നതു കുടുംബശ്രീ വഴിയാണ്. ഇവിടെ അതിനു ചുമതലപ്പെടുത്തിയിട്ടുള്ളത് ഐശ്വര്യ എന്ന കുടുംബശ്രീ യൂണിറ്റിനെയാണ്. ലിജിമോള്‍ എന്ന പെണ്‍കുട്ടിയെ നിയമിക്കാനാണ് കുടംബശ്രീ യൂണിറ്റ് കത്തു നല്‍കിയത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അവര്‍ കത്തു നല്‍കിയിട്ടുള്ളത്. ശമ്പളം കൊടുക്കുന്നതും ലിജിമോളുടെ അക്കൗണ്ടിലേക്കാണ്. പക്ഷേ അവരെ ജോലി ചെയ്തത്ത് സതീയമ്മയാണ്. ഇതെങ്ങനെ സംഭവിച്ചെന്നറിയില്ല.

ആള്‍മാറാട്ടം നടക്കുന്നതായി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഒരാഴ്ച മുമ്പ് പരാതി കിട്ടി. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. യഥാര്‍ഥ ആള്‍ തന്നെ ജോലി ചെയ്യണമെന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശിച്ചത്. 

ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിനാണ് സതിയമ്മയെ പുറത്താക്കിയത് എന്നതിനെക്കുറിച്ച് അറിയില്ല. വാര്‍ത്ത വന്നപ്പോള്‍ അന്വേഷിച്ചറിഞ്ഞ കാര്യങ്ങളാണ് പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിലൊന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ഐശ്വര്യ കുടുംബശ്രീ നല്‍കിയ കത്ത് ഉള്‍പ്പെടെ ആര്‍ക്കും പരിശോധിക്കാവുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു. 

ഫെബ്രുവരിയില്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ലിജിമോളെ നിയമിച്ചത്. അതിനു മുമ്പ് സതിയമ്മ അവിടെ ജോലി ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നതെന്നും മന്ത്രി പറഞ്ഞു. 

ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇതില്‍ ഇടപെടലൊന്നും നടത്തിയിട്ടില്ല. കുടുംബശ്രീ നിര്‍ദേശിക്കുന്ന സ്വീപ്പര്‍മാര്‍ ഓരോ ആറു മാസം കൂടുമ്പോഴും മാറിക്കൊണ്ടിരിക്കും. ഇവിടെ കുടുംബശ്രീ നിര്‍ദേശിച്ചയാള്‍ക്കു പകരം മറ്റൊരാള്‍ ജോലി ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com