'പാലക്കാട് നീലപ്പെട്ടിയെങ്കില്‍ നിലമ്പൂരില്‍ പന്നിക്കെണി'; വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം : വി ഡി സതീശന്‍

എന്തടിസ്ഥാനത്തിലാണ് ഇത്രയും ഹീനമായ ആരോപണം ഉന്നയിക്കുന്നത്?
V D Satheesan
V D Satheesanഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: ജനങ്ങളെ വന്യജീവികള്‍ക്കും വിധിക്കും വിട്ടുകൊടുത്തുകൊണ്ട് നിഷ്‌ക്രിയനായിരിക്കുന്ന വനംമന്ത്രിയാണ് കേരളത്തിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ( V D Satheesan ). വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍, ആ മന്ത്രി ഗൂഢാലോചനക്കുറ്റം ആരോപിച്ചിരിക്കുകയാണ്. ഒരു നിമിഷം പോലും മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ല. അദ്ദേഹം ഇറങ്ങി പുറത്തുപോകണം. എന്തു ഗൂഢാലോചനയാണ്?. തെരഞ്ഞെടുപ്പിനായി ഗൂഢാലോചന നടത്തിയെന്ന് പറയുന്ന, വൃത്തികെട്ട ആരോപണമാണ് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

ഈ വനംമന്ത്രിക്ക് കുടപിടിക്കുന്ന സമീപനമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ചെയ്തിട്ടുള്ളത്. പാലക്കാട് നീലപ്പെട്ടിയാണെങ്കില്‍ നിലമ്പൂരില്‍ പന്നിക്കെണിയുമായിട്ടാണ് അവര്‍ വന്നിരിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് അവര്‍ ഇത്രയും ഹീനമായ ആരോപണം ഉന്നയിക്കുന്നത്?. അനന്തു എന്ന ആ കുഞ്ഞിന്റെ മരണത്തില്‍ എല്ലാവരും ദുഃഖിക്കുമ്പോള്‍, അതിനെ തെരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടുന്ന ഹീനമായ ആരോപണം വനംമന്ത്രി പിന്‍വലിക്കണം. അല്ലെങ്കില്‍ ആ കസേരയില്‍ നിന്നും ഇറങ്ങി പോകണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ല. അദ്ദേഹം ഒരു പണിയും ചെയ്യുന്നില്ല. സംസ്ഥാനത്തുടനീളം വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകുന്നു. മാനന്തവാടിയില്‍ കടുവ ഒരു സ്ത്രീയെ കൊലപ്പെടുത്തിയപ്പോള്‍, വനംമന്ത്രി കോഴിക്കോട് ഫാഷന്‍ഷോയില്‍ പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു നാലു വര്‍ഷമായി വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. സാധാരണ കിടങ്ങുകള്‍ കുഴിക്കും, ഫെന്‍സിങ് ഉണ്ടാക്കും, മതില്‍ പണിയും ഇതിനൊന്നിനും പണം അനുവദിച്ചിട്ടും അതു ചെലവാക്കുക പോലും ചെയ്തിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു.

മലയോര പ്രദേശങ്ങളിലെല്ലാം ജനങ്ങള്‍ വന്യജീവി ആക്രമണത്തിന്റെ ഭയത്തിലാണ്. ഇവിടെയാണ് ആളുകള്‍ കെണിവെച്ച് കാട്ടുപന്നിയെ പിടിക്കാന്‍ പോകുന്ന സ്ഥിതിയുണ്ടാകുന്നത്. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് ഇതിന് കാരണം. എന്നാല്‍ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ് മന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രാജ്ഭവനില്‍ ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തി വന്ന് മുന്‍പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ച് സംസാരിച്ചപ്പോള്‍ പ്രതിപക്ഷം അതിശക്തമായി പ്രതിഷേധിച്ചു. രാജ്ഭവനെ രാഷ്ട്രീയവേദിയാക്കി മാറ്റുന്നതിനെതിരെ സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് അനങ്ങിയില്ല. ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട് മന്ത്രി പ്രസാദ് പ്രതിഷേധിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു(15)വാണ് മരിച്ചത്. വഴിക്കടവ് വെള്ളക്കട്ടയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഷാനു, യദു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. സംഭവത്തിൽ മുഖ്യപ്രതിയായ വഴിക്കടവ് വെള്ളക്കെട്ട സ്വദേശി വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com