

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന കുടുംബത്തിന്റെ പരാതിയില്‍ പ്രതികരണവുമായി ഡോക്ടര്‍മാര്‍. രോഗി മരിച്ചത് വളരെ ഖേദകരമായ കാര്യമാണ്. എന്നാല്‍ എല്ലാ രോഗികളും ഒരുപോലെയാണെന്നും പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ചികിത്സയും നല്‍കിയെന്നും ഡോ. മാത്യു ഐപ്പ് പറഞ്ഞു. കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവി മാധ്യമങ്ങളോട് പ്രതികരിച്ചത്.
നെഞ്ചുവേദനയുമായിട്ടാണ് നവംബര്‍ ഒന്നാം തീയതി വേണു കാഷ്വാലിറ്റിയില്‍ വരുന്നത്. ഉടനെ തന്നെ കാര്‍ഡിയോളജി വിഭാഗത്തില്‍ കണ്ട് ഹാര്‍ട്ട് അറ്റാക്കാണെന്ന് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് വേദന തുടങ്ങിയത് തലേദിവസമാണ്. വേദന തുടങ്ങി 24 മണിക്കൂറിനു ശേഷമാണ് മെഡിക്കല്‍ കോളജിലെത്തുന്നത്. ഈ രോഗാവസ്ഥയില്‍ രണ്ടു ചികിത്സയാണ് നല്‍കുക. രക്തം കട്ടപിടിച്ചത് അലിയിക്കുന്ന ലൈറ്റിക് തെറാപ്പി, പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി എന്നിവയാണ് അവ. ലൈറ്റിക് തെറാപ്പി നെഞ്ചുവേദന തുടങ്ങി 12 മണിക്കൂറിനകം ചെയ്യണം.
നെഞ്ചുവേദന ആരംഭിച്ച് 24 മണിക്കൂറിനകമാണ് പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത്. സമയം വൈകിയത് കൊണ്ട് പ്രാഥമിക ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെ രണ്ടു ചികിത്സകളും നല്‍കാന്‍ കഴിഞ്ഞില്ല. രോഗിയെ കാര്‍ഡിയോളജി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്യുകയും മറ്റ് മരുന്നുകള്‍ നല്‍കുകയും ചെയ്തു. ക്രമേണ രോഗിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായി. എന്നാല്‍ അഞ്ചാം തീയതി വൈകീട്ട് ഹാര്‍ട്ട് ഫെയ്‌ലിയര്‍ ഉണ്ടായി. ഉടന്‍ തന്നെ വെന്റിലേറ്റലിലാക്കിയെങ്കിലും രോഗി മരണപ്പെടുകയായിരുന്നുവെന്ന് ഡോക്ടര്‍ മാത്യു ഐപ്പ് പറഞ്ഞു.
കൊടുക്കാന്‍ കഴിയാവുന്ന എല്ലാ മികച്ച ചികിത്സയും വേണുവിന് നല്‍കിയിട്ടുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയാണ് മെഡിക്കല്‍ കോളജില്‍ നല്‍കുന്നത്. 24 മണിക്കൂര്‍ കഴിഞ്ഞ് വന്നിട്ട് ആന്‍ജിയോപ്ലാസ്റ്റി ചെയ്തില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഹൃദയാഘാതം മരണത്തിന്റെ ഒരു പ്രധാന കാരണമാണ്. ഹൃദയാഘാതം ഉണ്ടായാല്‍ എന്തു ചികിത്സ നല്‍കിയാലും 10 മുതല്‍ 20 ശതമാനം ആളുകള്‍ മരിക്കുമെന്നും ഡോക്ടര്‍ മാത്യു ഐപ്പ് വ്യക്തമാക്കി. മരിച്ച രോഗിക്ക് വേണ്ട എല്ലാ ചികിത്സയും നല്‍കിയെന്നാണ് തന്റെ ഉത്തമ വിശ്വാസമെന്നും ഡോക്ടര്‍ മാത്യു ഐപ്പ് കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ചയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഓട്ടോ ഡ്രൈവറായ 48 കാരന്‍ കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ അനാസ്ഥ കാരണം വേണുവിന് 5 ദിവസം ചികിത്സ നിഷേധിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിക്കും കുടുംബം പരാതി നല്‍കിയിരുന്നു. പരാതിയില്‍ അടിയന്തര അന്വേഷ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates