

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണമെന്ന ബിജെപി കൗൺസിലർ ആർ ശ്രീലേഖയുടെ ആവശ്യത്തിൽ പ്രതികരണവുമായി വി കെ പ്രശാന്ത് എംഎൽഎ. വാടക കാലാവധി കഴിയുന്നതുവരെ ഓഫീസിൽ തുടരും. സഹോദര തുല്യൻ എന്ന നിലയിൽ പറഞ്ഞതിൽ സന്തോഷമുണ്ട്. മാർച്ച് മാസം വരെ വാടക കാലാവധിയുണ്ട്. അതുകൊണ്ടാണ് സാധ്യമല്ലെന്ന് പറഞ്ഞത്. അതല്ലാതെ, അഭ്യർത്ഥന ആയാലും യാചന ആയാലും ഇക്കാര്യം ആവശ്യപ്പെട്ട ഉടൻ തന്നെ സാധനങ്ങളുമെടുത്ത് പോകാൻ പറ്റുമോയെന്നും വി കെ പ്രശാന്ത് ചോദിച്ചു.
കെട്ടിടത്തിൽ ഇതുവരെ കൗൺസിലർ ഓഫീസും, എംഎൽഎ ഓഫീസും പ്രവർത്തിച്ചിട്ട് ഒരു കുഴപ്പവുമുണ്ടായിട്ടില്ല. മുമ്പ് എൽഡിഎഫിന്റെ കൗൺസിലർ ബിന്ദുവും, ബിജെപിയുടെ കൗൺസിലർ മധുസൂദനൻ നായരും ഈ ഓഫീസുകളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ 10 വർഷമായി ഇല്ലാതിരുന്ന പ്രശ്നം ഇപ്പോൾ എങ്ങനെയാണ് ഉണ്ടായത്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രധാന കേന്ദ്രം എന്ന നിലയ്ക്കാണ് ശാസ്തമംഗലത്ത് ഓഫീസ് തുടങ്ങിയതെന്ന് വി കെ പ്രശാന്ത് പറഞ്ഞു.
കോർപ്പറേഷന്റെ നോട്ടീസ് കിട്ടിയാലും ഓഫീസ് ഒഴിയാൻ തീരുമാനിച്ചിട്ടില്ല. അതിനുശേഷം കൗൺസിൽ യോഗം ചേർന്ന് തീരുമാനമെടുത്താൽ അപ്പോൾ ഉചിതമായ നിലപാട് സ്വീകരിക്കും. എംഎൽഎയ്ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഓഫീസ് പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ കൗൺസിലർക്ക്, ഒരു എംഎൽഎയുടെ അത്ര ജനങ്ങളെ കാണേണ്ടി വരുമോ?. അത്ര വലിയ ഓഫീസ് ആവശ്യമുണ്ടോ?. അഭ്യർത്ഥന ആയാലും യാചന ആയാലും ഓഫീസ് ഒഴിയാൻ ഫോണിലൂടെ പറഞ്ഞാൽ ഉടൻ പെട്ടിയും പ്രമാണവും എടുത്ത് പോകാൻ സാധിക്കുമോ?. ശ്രീലേഖയുമായി വ്യക്തിപരമായ ഒരു പ്രശ്നവും ഇല്ലെന്നും വി കെ പ്രശാന്ത് പറഞ്ഞു.
ഓഫീസ് ഒഴിയാനുള്ള ആവശ്യം വിവാദമായതിനു പിന്നാലെ ആർ ശ്രീലേഖ, എംഎൽഎ ഓഫീസിലെത്തി വി കെ പ്രശാന്തിനെ കണ്ടിരുന്നു. പ്രശാന്ത് അനിയനെപ്പോലെയാണെന്നും, തന്റെ കൗൺസിലർ ഓഫീസിന് സ്ഥലപരിമിതി ഉള്ളതിനാൽ എംഎൽഎ ഓഫീസ് ഒഴിഞ്ഞു നൽകാൻ അഭ്യർത്ഥിക്കുകയുമായിരുന്നു എന്ന് ശ്രീലേഖ പറഞ്ഞു. യാചനാ സ്വരത്തിലാണ് താൻ ആവശ്യമുന്നയിച്ചത്. വി കെ പ്രശാന്തുമായി പ്രശാന്തുമായി ഒരു പ്രശ്നവുമില്ലെന്നും ഇരുവരും ഹസ്തദാനം നൽകിക്കൊണ്ട് ശ്രീലേഖ വ്യക്തമാക്കി. വാടക കരാർ കാലാവധി കഴിയുന്നതുവരെ ആ ചെറിയ കൗൺസിലർ ഓഫീസിൽ പ്രവർത്തിക്കുമെന്നും ആർ ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു തര്‍ക്കത്തിനും ഞങ്ങളില്ലെന്ന് വി കെ പ്രശാന്ത് പറഞ്ഞപ്പോള്‍, ഒരു തര്‍ക്കവുമില്ലെന്ന് ശ്രീലേഖയും കൂട്ടിച്ചേര്‍ത്തു. പ്രശാന്ത് മൂന്നു മാസമോ നാലുമാസമോ തുടരുന്നതില്‍ വിരോധമില്ല. ഞാന്‍ അഭ്യര്‍ത്ഥിച്ചു എന്നേയുള്ളൂ. എന്റെ ആളുകളും ഞാനും നിലവിലെ ഓഫീസില്‍ ഇരിക്കും. അതല്ലാതെ എനിക്ക് ഒരു നിവൃത്തിയുമില്ല. അതിന്റെ ബുദ്ധിമുട്ട് പ്രശാന്ത് സഹിക്കണമെന്നും ശ്രീലേഖ പറഞ്ഞു. ഈ ഏഴു വര്‍ഷം ഇല്ലാത്ത ബുദ്ധിമുട്ട് മാഡം അവിടെ ഇരിക്കുന്നതുകൊണ്ട് എനിക്കു വരാനില്ലെന്ന് വി കെ പ്രശാന്തും മറുപടി പറഞ്ഞു. പ്രശ്‌നമല്ലെ തീര്‍ന്നല്ലോ, ഇനിയെല്ലാവര്‍ക്കും പോകാമെന്ന് ശ്രീലേഖ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേരത്തെ എംഎൽഎയോട് വിളിച്ച് ഓഫീസ് ഒഴിയാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്ന് വി കെ പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നു. കോർപറേഷൻ നിശ്ചയിച്ച വാടക നൽകിയാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത്. അത് ഒഴിയാൻ നിയമപരമായ നടപടികളുണ്ട്. എംഎൽഎ ഓഫീസിനായി സ്ഥലം നൽകിയ കൗൺസിൽ ആ തീരുമാനം റദ്ദാക്കണം. അതിനുശേഷം നഗരസഭാ സെക്രട്ടറിയാണ് കെട്ടിടം ഒഴിയണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകേണ്ടത്. ഏഴ് വർഷമായി ജനങ്ങൾ ആശ്രയിക്കുന്ന ഓഫീസാണിത്. ഇപ്പോൾ ബിജെപി കൗൺസിലർ ആർ ശ്രീലേഖ ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ നീക്കമാണെന്നും വി കെ പ്രശാന്ത് ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates