തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയായിരിക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണ ഫോട്ടോ പതിപ്പിച്ച സ്ലിപ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാമനിർദ്ദേശ പത്രിക ഓൺലൈനായി സമർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സാഹചര്യമായതിനാൽ ഇത്തവണ ഒരു മണിക്കൂർ അധികമായി പോളിങ് സമയം നീട്ടിയിട്ടുണ്ട്. പരമ്പരാഗതമായി കേരളത്തിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയം. ഇത്തവണ ഒരു മണിക്കൂർ അധികം നൽകിയതിനാൽ അത് ഏഴ് മുതൽ ഏഴ് വരെയായിരിക്കും. നക്സൽ ബാധിത മേഖലകൾ ഒഴികെയുള്ള എല്ലാ സ്ഥലത്തും ഈ സമയം ബാധകമായിരിക്കും.
കൂടുതൽ വിഭാഗങ്ങൾക്ക് പോസ്റ്റൽ വോട്ട് സൗകര്യം ഒരുക്കും. പൊലീസ്, ആരോഗ്യ പ്രവർത്തകർ, ആംബുലൻസ്, മാധ്യമ പ്രവർത്തകർ, ജയിൽ എക്സൈസ് തുടങ്ങിയ വിഭാഗത്തിലുള്ളവർക്കായിരിക്കും പോസ്റ്റൽ വോട്ടിനുള്ള സൗകര്യമുണ്ടാകുക. കമ്മീഷൻ അനുവദിക്കുന്ന മാധ്യമ പ്രവർത്തകർക്ക് ആയിരിക്കും പോസ്റ്റൽ വോട്ട് ചെയ്യാനാവുക. പോസ്റ്റൽ വോട്ടിന് ആഗ്രഹമുള്ളവർ 12- D ഫോം പൂരിപ്പിച്ചു നൽകണം. പോസ്റ്റൽ വോട്ട് ചെയ്യുമ്പോൾ വീഡിയോഗ്രാഫ് നിർബന്ധമായിരിക്കും.
കള്ളവോട്ടിന് ഒത്താശ ചെയ്താൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യും, കൂടാതെ ഇവർക്കെതിരെ കേസ് എടുക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഇലക്ഷൻ കഴിഞ്ഞാലും ഉദ്യോഗസ്ഥരെ കമ്മീഷൻ സംരക്ഷിക്കും. തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടെ പരി ക്കേൽക്കുകയോ അപകടം സംഭവിക്കുകയോ ചെയ്താൽ 15 ലക്ഷം നഷ്ടപരിഹാരം നൽകും. കൊവിഡ് മാനദണ്ഡം പാലിച്ച് കൊട്ടിക്കലാശം നടത്താം. രാഷ്ട്രീയ പാർട്ടി യോഗത്തിൽ ഇക്കാര്യത്തിൽ വ്യക്തത വന്നില്ല. വീണ്ടും യോഗം വിളിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates