

ചൂരല്‍മല (വയനാട്): ''അച്ഛനെയും എടുത്തുകൊണ്ട് ഞാന്‍ കാട്ടിലേക്കോടി, അത്രയേ ചെയ്യാനായുള്ളൂ. അനിയത്തിയെ രക്ഷിക്കാന്‍ എനിക്കായില്ല. കുഞ്ഞുങ്ങള്‍, എന്റെ കണ്‍മുന്നിലൂടെയാണ് അവര്‍ ചെളിവെള്ളത്തില്‍ ഒലിച്ചുപോയത്. അവരുടെ നിലവിളി എനിക്കു കേള്‍ക്കാമായിരുന്നു'' - നിമിഷ നേരം കൊണ്ടു ജീവിതം തകര്‍ന്നടിഞ്ഞ ദുരന്ത നിമിഷങ്ങളെ ഓര്‍ത്തെടുത്തുകൊണ്ട് പ്രസന്ന പറഞ്ഞു. പ്രസന്നയുടെ വീട് അപ്പാതെ ഉരുളിനൊപ്പം പോയി. ജീവിതത്തില്‍ എന്നെങ്കിലും ഈ നടുക്കത്തില്‍ നിന്നു മോചനം കിട്ടുമോയെന്ന സംശയമാണ്, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടവര്‍ പങ്കുവയ്ക്കുന്നത്.
ഒറ്റ ദിവസം കൊണ്ട് ആരും ഇല്ലാതായി, എണ്‍പതുകളിലെത്തിയ പദ്മാവതി പറഞ്ഞു. പദ്മാവതിക്ക് ഒപ്പം താമസിച്ചിരുന്ന മരുമകളെയാണ് ഉരുള്‍ കൊണ്ടുപോയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നാലു തവണ ഉരുള്‍പൊട്ടലുണ്ടായെന്ന്, ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന പ്രഞ്ജീഷ് പറഞ്ഞു. 12.40നായിരുന്നു ആദ്യം, പിന്നെ നാലു തവണ ഉരുള്‍ പൊട്ടി. വലിയ ശബ്ദം കേട്ടു, വീടിനു മുന്നിലൂടെയാണ് ഉരുള്‍ സകലതും തകര്‍ത്തെറിഞ്ഞ് ഒഴുകിപ്പോയത്. മൂന്നു കുടുംബാംഗങ്ങളെയാണ് പ്രഞ്ജീഷിന് ദുരന്തത്തില്‍ നഷ്ടമായത്.
വല്ലാത്ത ആഘാതത്തിലാണ് ദുരന്തത്തില്‍ ജീവന്‍ മാത്രം ബാക്കിയായ മിക്കവരും, പ്രത്യേകിച്ചും കുട്ടികള്‍. അവര്‍ക്ക് ഉറങ്ങാനാവുന്നേയില്ല. കണ്ണടയ്ക്കുമ്പോള്‍ മുന്നില്‍ കുത്തിയൊലിച്ചു വരുന്ന ഉരുള്‍. ചെറിയ മയക്കത്തിനിടയില്‍ പോലും അവര്‍ നിലവിളിയോടെ ഞെട്ടിയുണരുന്നു.
അട്ടമല, മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ക്യാംപിലുള്ളവരില്‍ നല്ലൊരു പങ്കും. മേപ്പാടിയിലെ സെന്റ് ജോസഫ് ഹൈസ്‌കൂളിലാണ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates