കോഴിക്കോട്: വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങൾ വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തി. നടിമാരായ പാർവതി, പദ്മപ്രിയ അർച്ചന പദ്മിനി, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായിക അഞ്ജലി മേനോൻ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാണ് വനിതാ സംഘടന മുന്നോട്ടുവയ്ക്കുന്നത്.
സിനിമ മേഖലയിൽ നിലനിലവ്‍ക്കുന്ന സ്ത്രീവിരുദ്ധതയും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളും ഡബ്ല്യുസിസി അംഗങ്ങൾ പങ്കുവച്ചെന്ന് പി സതീദേവി പറഞ്ഞു. ഇന്റേണൽ കംപ്ലെയിന്റ് കമ്മറ്റികൾ സിനിമ പ്രൊഡക്ഷൻ കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും അത് നിയമപരമായ അവകാശമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തത് സംബന്ധിച്ച ചോദ്യത്തിന് അത് കമ്മീഷൻ അല്ല കമ്മറ്റി ആണെന്നും ഇക്കാര്യത്തിൽ കൂടുതൽ നിർദേശങ്ങൾ സർക്കാരിന് നൽകുമെന്നും സതീദേവി വിശദീകരിച്ചു.
ഇനി സമയമില്ലെന്നും തങ്ങളുടെ ആവശ്യങ്ങൾക്കായി മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടുമെന്നും ഡബ്ല്യുസിസി അംഗങ്ങൾ പറഞ്ഞു. കമ്മീഷൻ അല്ല കമ്മിറ്റി ആണെന്ന് ഞങ്ങളും ഇപ്പോഴാണ് അറിഞ്ഞത്. അതിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. പഠനറിപ്പോർട്ട് പബ്ലിക് ഡോക്യുമെന്റ് ആക്കണമെന്നാണ് ആഗ്രഹം. നടിക്കുണ്ടായതു പോലുള്ള സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാനാണ് ഞങ്ങളുടെ ലക്ഷ്യം., അവർ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യം പഠിക്കുന്നതിനാണ് സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഡബ്ല്യു സി സി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന് പിന്നാലെയായിരുന്നു ഇത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 2019ൽ സർക്കാരിന് റിപ്പോർട്ട് കൈമാറിയെങ്കിലും റിപ്പോർട്ടിലെ ഒരു ശുപാർശ പോലും നടപ്പിലാക്കിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates