തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് പരക്കെ മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കേരളത്തിൽ കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് നേരത്തെ കാലാസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇടിമിന്നലിനും ശക്തമായ കാറ്റോടുകൂടിയ മഴയ്ക്കുമാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഒൻപത് ജില്ലകളിലും വെള്ളിയാഴ്ച 11 ജില്ലകളിലും യെല്ലോ അലർട്ടാണ്.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും മണിക്കൂറിൽ പരമാവധി 55 കിലോമിറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം. കടലാക്രമണ ഭീഷണിയും നിലനിൽക്കുന്നതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണും അപകടമുണ്ടാകാൻ ഇടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ബംഗാൾ ഉൾക്കടലിൽ ആന്ധ്ര–ഒഡീഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്നാണു കേരളത്തിൽ മഴ ശക്തമായത്. അതേസമയം, അറബിക്കടലിൽ തെക്കൻ ഗുജറാത്ത് തീരത്തിനു സമീപം കഴിഞ്ഞദിവസം പുതിയ ന്യൂനമർദം രൂപപ്പെട്ടതിനാൽ വരുംദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates