'ആശാ വര്‍ക്കര്‍, എയിംസ് വിഷയങ്ങള്‍ ഉന്നയിക്കും'; നഡ്ഡയെ കാണാന്‍ സമയം ചോദിച്ചെന്ന് ആരോഗ്യമന്ത്രി

കാസര്‍കോട്, വയനാട് ജില്ലകളില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ തേടും
veena george
മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് സംസാരിക്കുന്നു
Updated on
1 min read

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ വര്‍ധിപ്പിക്കണം, സംസ്ഥാനത്തിന് നല്‍കാനുള്ള 2022-23 ലെ കുടിശ്ശിക പണം ലഭ്യമാക്കണം, കൂടാതെ എയിംസ് കേരളത്തിന് ലഭ്യമാക്കണം എന്നതടക്കം കേന്ദ്രമന്ത്രിക്ക് മുന്നില്‍ ഉന്നയിക്കുമെന്ന് വീണാ ജോര്‍ജ് ഡല്‍ഹിയില്‍ അറിയിച്ചു.

ജെ പി നഡ്ഡ കേന്ദ്ര ആരോഗ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ താന്‍ ഡല്‍ഹിയിലെത്തി അദ്ദേഹത്തെ കണ്ട് ഈ ആവശ്യങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്നതാണ്. ഇതുകൂടാതെ കാസര്‍കോട്, വയനാട് ജില്ലകളില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും തേടും. കേന്ദ്രമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. അഥവാ ചര്‍ച്ചയ്ക്ക് സമയം ലഭിച്ചില്ലെങ്കില്‍ കേരളത്തിന്റെ നിവേദനം കൈമാറുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ക്യൂബയുടെ ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഡല്‍ഹിയില്‍ എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ താനുമുണ്ടായിരുന്നു. അന്നത്തെ സന്ദര്‍ശനത്തിന്റെ ഫലമായി ആരോഗ്യമേഖലയില്‍ നാലു സബ് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. അതിലൊന്ന് കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു.

ശ്വാസകോശ അര്‍ബുദം, ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് കാന്‍സര്‍ വാക്‌സിന്‍ ഡെവലപ്പ് ചെയ്യുന്നതിനും വേണ്ടിയിട്ടുള്ളതാണ്. മലബാര്‍ കാന്‍സര്‍ സെന്ററുമായിട്ടാണ് ക്യൂബയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ചര്‍ച്ചകള്‍ നടത്തുന്നത്. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീഷാണ് ആ ഗ്രൂപ്പിന്റെ ചെയര്‍മാന്‍. അല്‍ഷിമേഴ്‌സ്, ഡയബറ്റിക്‌സ് എന്നിവ സംബന്ധിച്ചും ക്യൂബയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. ആരോഗ്യരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുന്ന ഈ വിഷയങ്ങളില്‍ ക്യൂബന്‍ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com