

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചെന്ന കേസില്‍ പത്തനംതിട്ടയിലെ അടൂരില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. രണ്ട് പ്രാദേശിക നേതാക്കളുടെ വീടുകളില്‍ നിന്നും ലാപ്‌ടോപ്പും അനുബന്ധ രേഖകളും പിടിച്ചെടുത്തു. രാത്രി ഒരു മണിയോടെയാണ് മ്യൂസിയം പൊലീസും പ്രത്യേക അന്വേഷണസംഘവും നേതാക്കളുടെ വീടുകളിലെത്തിയത്.
കെ എസ് യു അടൂര്‍ ബ്ലോക്ക് സെക്രട്ടറി ബിനില്‍ ബിനു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഭിനന്ദ് വയല എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. അഭിനന്ദിന്റെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഇരുവരോടും അടുത്ത ദിവസം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വ്യാജ ഐഡി കാര്‍ഡില്‍ സംസ്ഥാന തലത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ പരാതി ഉയര്‍ന്നിരിക്കുന്ന ആപ്പ് ഉപയോഗിച്ചല്ലാതെയും വ്യാജരേഖയുണ്ടാക്കിയെന്ന് കണ്ടെത്തൽ. ഫോട്ടോഷോപ്പ്, സ്‌നാപ്‌സീഡ് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ചും വ്യാജരേഖ നിര്‍മിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ഫോട്ടോ എഡിറ്റു ചെയ്ത് കയറ്റിയും പേരും മറ്റുവിവരങ്ങളും മാറ്റിയുമാണ് വ്യാജ തിരിച്ചറിയില്‍ രേഖകളുണ്ടാക്കിയെന്നും അന്വേഷണത്തില്‍ വ്യക്തമായതായാണ് റിപ്പോർട്ട്. സൈബര്‍ഡോമിന്റെ വിശദമായ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. തെരഞ്ഞെടുപ്പ് നടത്തിയ സ്വകാര്യ ഏജന്‍സിക്കും പ്രത്യേക അന്വേഷണസംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates