അബ്ദുള്ളക്കുട്ടിക്ക് പകരം കണ്ണൂര്‍ കോണ്‍ഗ്രസിലെ ന്യൂനപക്ഷ മുഖമാകുമോ സിഒടി നസീര്‍? ;  നീക്കം സജീവം

നസീറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു
അബ്ദുള്ളക്കുട്ടിക്ക് പകരം കണ്ണൂര്‍ കോണ്‍ഗ്രസിലെ ന്യൂനപക്ഷ മുഖമാകുമോ സിഒടി നസീര്‍? ;  നീക്കം സജീവം
Updated on
1 min read


കണ്ണൂര്‍ : തലശ്ശേരിയില്‍ ആക്രമണത്തിന് വിധേയനായ സിഒടി നസീറിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ കണ്ണൂര്‍ ഡിസിസി ശ്രമം ആരംഭിച്ചു. എ പി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ പശ്ചാത്തലത്തില്‍, നസീറിനെ കോണ്‍ഗ്രസിലെത്തിച്ച് ജില്ലയിലെ ന്യൂനപക്ഷ മുഖമായി അവതരിപ്പിക്കാനാണ് കണ്ണൂര്‍ ഡിസിസി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി നസീറിനെതിരായ ആക്രമണം മുഖ്യപ്രചാരണ വിഷയമാക്കി കണ്ണൂര്‍ ഡിസിസി പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ്.

നസീറിനെതിരായ ആക്രമണത്തില്‍ എ എന്‍ ഷംസീറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ധര്‍ണ്ണ നടത്തും.  വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട നസീറിന് രാഷ്ട്രീയ അഭയം ആവശ്യമാണ്. പ്രതിഷേധ പരിപാടികളോടെ നസീറിനെ കോണ്‍ഗ്രസ് ക്യാംപിലേക്ക് അടുപ്പിക്കാനാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. 

അതേസമയം കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് സിഒടി നസീര്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. അതുകൊണ്ടുതന്നെ ഔദ്യോഗികമായി ആശയവിനിമയം നടന്നിട്ടില്ല. എന്നാല്‍ നസീറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. നസീറിനെപ്പോലൊരാള്‍ കോണ്‍ഗ്രസിലെത്തുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് പാച്ചേനി പറഞ്ഞത്. 

മട്ടന്നൂര്‍ എടയന്നൂരിലെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് കണ്ണൂരില്‍ അവസാനമായി ഡിസിസിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടന്നത്. പാര്‍ട്ടി പ്രവര്‍ത്തകന്‍ അല്ലാതിരുന്നിട്ടും നസീറിനെതിരായ വധശ്രമ കേസില്‍ കോണ്‍ഗ്രസ് സമരരംഗത്തിറങ്ങുന്നു എന്നതും ശ്രദ്ധേയമാണ്. അബ്ദുള്ളക്കുട്ടി കേവലം രാഷ്ട്രീയപ്രവര്‍ത്തകന്‍ മാത്രമായിരുന്നു എങ്കില്‍, നസീര്‍ രാഷ്ട്രീയത്തിനപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് എന്നതും കോണ്‍ഗ്രസ് കണക്കുകൂട്ടലില്‍ പ്രധാനമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com