'അയല്‍ക്കാര്‍ അന്യമതക്കാര്‍ ആയതുകൊണ്ട് പട്ടിണിയില്ലാതെ ജീവിച്ച ബാല്യങ്ങളെ അറിയുമോ?, ഇതുകൊണ്ട് തരിപ്പണമായി പോകുന്നതാണോ  വിശ്വാസം?'- വൈറല്‍ കുറിപ്പ് 

സിംസാറുല്‍ ഹഖ് ഹുദവിയെ ചിലത് ഓര്‍മ്മിപ്പിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചും ബ്ലോഗര്‍ നൗഷാദ് മംഗലത്തോപ് ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികളാണ് സമൂമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്
'അയല്‍ക്കാര്‍ അന്യമതക്കാര്‍ ആയതുകൊണ്ട് പട്ടിണിയില്ലാതെ ജീവിച്ച ബാല്യങ്ങളെ അറിയുമോ?, ഇതുകൊണ്ട് തരിപ്പണമായി പോകുന്നതാണോ  വിശ്വാസം?'- വൈറല്‍ കുറിപ്പ് 
Updated on
2 min read

കൊച്ചി: ഓണം, ക്രിസ്തുമസ് പോലെ അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്ലീങ്ങള്‍ പങ്കെടുക്കരുതെന്നും അത് ഇസ്ലാം അനുവദിക്കുന്നില്ലെന്നുമുളള മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. ഇപ്പോള്‍ സിംസാറുല്‍ ഹഖ് ഹുദവിയെ ചിലത് ഓര്‍മ്മിപ്പിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചും ബ്ലോഗര്‍ നൗഷാദ് മംഗലത്തോപ് ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികളാണ് സമൂമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

'അയല്‍ക്കാര്‍ അന്യമതക്കാരുണ്ടായത് കൊണ്ട് മാത്രം പട്ടിണിയില്ലാതെ ജീവിച്ച് വളര്‍ന്ന് വലുതായ എത്രയൊ ബാല്യങ്ങള്‍ ഈ സമുദായത്തിലുണ്ടെന്നറിയുമൊ നിങ്ങള്‍ക്ക്?,താങ്കളുടെ കുട്ടികളുടെ കൈയ്യിലിരിക്കുന്ന കളിപ്പാട്ടം, അവരിട്ടിരിക്കുന്ന ഡ്രസ്, കഴിക്കുന്ന ഭക്ഷണം, ഇതില്‍ ഏതാണ് അന്യമതക്കാരന്‍ തൊടാത്തത്?, അടുത്തവീട്ടില്‍ പോയി അല്‍പം ഭക്ഷണം കഴിച്ചത് കൊണ്ടൊ കൂട്ടുകാര്‍ ഒന്നിച്ച് സമയം ചെലവഴിക്കുന്നത് കൊണ്ടൊ തകര്‍ന്ന് തരിപ്പണമായി പോകുന്നതാണോ ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ വിശ്വാസം?'- ഇത്തരത്തില്‍ നിരവധി ചോദ്യങ്ങളാണ് നൗഷാദ് മംഗലത്ത് ഉന്നയിച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം

അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹി വ ബറക്ക'ത്ഹു

ശ്രീ. സിംസാര്‍

അന്യമതക്കാരന്റെ നിര്‍മ്മാണ സാങ്കേതികയിലുണ്ടാക്കിയ അത്യാഡംബര വിദേശ വാഹനത്തുനുള്ളിലെ ശീതളകുളിര്‍മ്മയിലിരുന്ന്, അന്യമതക്കാരന്‍ ഉണ്ടാക്കിയ വലിയ മൊബെയിലും ലാപ്‌ടോപ്പും ഉയോഗിച്ച് അന്യമതക്കാരനുണ്ടാക്കിയ യു റ്റൂബിലൂടെ, അന്യമതക്കാരന്‍ മൊതലാളീടെ ഫെയ്‌സ്ബുക്കിലൂടെ സമുദായ വിപ്ലവം നടത്തുന്ന ഹൈടെക് ഉസ്താദെ,

വളരെ ചുരുക്കി ചിലത് പറഞ്ഞോട്ടെ

പ്രളയ കാലത്ത് അപകട മരണത്തില്‍ പെട്ടവരുടെ ജാതിമത രാഷ്ട്രീയം നോക്കാതെ പോസ്റ്റ്മാര്‍ട്ടത്തിനുവേണ്ടി ഒരു ഇസ്ലാം ആരാധനാലയം ഒരു മടിയുമില്ലാതെ തുറന്ന് കൊടുത്ത മലയാള നാടാണ് താങ്കളുടെയും ജന്മ നാട്. അത് മറക്കരുത്.

താങ്കളുടെ ഒരു ദിനം തുടങ്ങുന്നതും, സ്പര്‍ശിക്കുന്നതും കാണുന്നതും ഉറങ്ങുന്ന കിടക്കയും കട്ടിലും തലയിണയും എന്തിന്, താങ്കളിട്ടിരിക്കുന്ന നിക്കര്‍ ഉള്‍പ്പടെ അന്യമതക്കാരുടെ കൈകള്‍ തൊടാത്ത എന്തെങ്കിലും താങ്കളുടെ ജീവിതത്തിലുണ്ടൊ..?

താങ്കളുടെ കുട്ടികളുടെ കൈയ്യിലിരിക്കുന്ന കളിപ്പാട്ടം, അവരിട്ടിരിക്കുന്ന ഡ്രസ്, കഴിക്കുന്ന ഭക്ഷണം, ഇതില്‍ ഏതാണ് അന്യമതക്കാരന്‍ തൊടാത്തത്?

എന്നിട്ടും നിങ്ങള്‍ ഇപൊഴും സിംസാറുല്‍ ഹഖ് ഹുദവി തന്നെയല്ലെ? കാഫിറൊന്നുമായിട്ടില്ലല്ലൊ..?

അയല്‍പക്കത്ത് അന്യമതക്കാരുണ്ടായത് കൊണ്ട് മാത്രം പട്ടിണിയില്ലാതെ ജീവിച്ച് വളര്‍ന്ന് വലുതായ എത്രയൊ ബാല്യങ്ങള്‍ ഈ സമുദായത്തിലുണ്ടെന്നറിയുമൊ നിങ്ങള്‍ക്ക്?

അയലത്ത് പോയി അല്‍പം ഭക്ഷണം കഴിച്ചത് കൊണ്ടൊ കൂട്ടുകരൊന്നിച്ച് സമയം ചിലവ്‌ഴിക്കുന്നത് കൊണ്ടൊ അങ്ങ് തകര്‍ന്ന് തരിപ്പണമായി പോകുന്നതാണൊ ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ വിശ്വാസം?

ചുമ്മാതല്ല സമാധാനത്തിന്റെ മതമായ ഇസ്ലാം ഇന്ന് ഒരു പറ്റം തീവ്രവാദികളുടെകൂടി കൈപ്പിടിയിലായി പോയത്..

ഇത്തരത്തില്‍ ദീനി വളര്‍ത്താന്‍ ശ്രമിക്കുന്ന നിങ്ങളും അതിനുത്തരവാദിയാണ്.. അതും മറക്കരുത്..!

ഇനിയുമുണ്ട്, പറയാനൊരുപാടൊരുപാട്.
പക്ഷെ നിര്‍ത്തുന്നു
സ്‌നേഹപൂര്‍വ്വം
നൗഷാദ് മംഗലത്തോപ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com