തിരുവനന്തപുരം: സംസ്ഥാനത്തെ അവയവക്കച്ചവട മാഫിയക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് വിപുലീകരിക്കുന്നു. സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുന്നതിന് വേണ്ടി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ രൂപീകരിക്കും. തൃശൂർ എസ്‍പി എസ് സുദർശൻറെ നേതൃത്വത്തിലാകും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക.
ഇടനിലക്കാർ, ആശുപത്രികൾ, സർക്കാർ ജീവനക്കാർ എന്നിവരുടെ പങ്ക് വിശദമായി ഈ സംഘം അന്വേഷിക്കും. സംസ്ഥാനത്ത് അവയവ ദാനവുമായി ബന്ധപ്പെട്ട് വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ചാണ് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏജൻറുമാരുടെ ചതിയിൽപ്പെട്ട് നിരവധിപ്പേർ വൃക്ക ഉൾപ്പെടെയുള്ള അവയവങ്ങൾ വിൽപ്പന നടത്തിയെന്നും ഐജി എസ് ശ്രീജിത്തിൻറെ റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് അവയവ കൈമാറ്റത്തിന് മൃതസഞ്ജീവനിയെന്ന പദ്ധതിയുണ്ട്. മരണാനന്തരമുള്ള അവയവദാനമാണ് ഈ പദ്ധതി. ജീവിക്കുമ്പോഴോ, അല്ലങ്കിൽ ഒരാൾ മരണപ്പെട്ടാൽ ബന്ധുക്കളുടെ സമ്മതത്തോടെയോ അവയവങ്ങൾ രോഗിക്ക് മാറ്റിവയ്ക്കുന്നതാണ് പദ്ധതി. നിയമാനുസൃതമുള്ള ഈ പദ്ധതിയെ അട്ടിമറിച്ച് ഏജൻറുമാർ അവയവ കച്ചവടം നടത്തുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി പാവപ്പെട്ട മനുഷ്യർ ചൂഷണത്തിന് ഇരയായെന്ന് മാത്രമാണ് റിപ്പോർട്ടിലുള്ളത്. സംസ്ഥാനത്ത് എവിടെയുള്ളവരാണെന്നോ ഏത് ആശുപത്രി കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ ശസ്ത്രക്രിയ നടന്നതെന്നോ റിപ്പോർട്ടിലില്ല. സർക്കാർ ഉദ്യോഗസ്ഥരും ഈ മാഫിയക്കൊപ്പം പ്രവർത്തിച്ചതായി സംശയിക്കുന്നുണ്ടന്നും ഐജി പറയുന്നു. ആരെയും പ്രതിയാക്കാതെയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates