കൊച്ചി: തിരുപ്പൂരിലുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടുമാറാതെ ആൻ മേരിക്ക് മണിക്കൂറുകൾ ശ്വാസം മുട്ടി, ശബ്ദമറ്റു പോയി. അപകടമുണ്ടായ ബസിലെ 48 പേരിൽ ഒരാളാണ് തിരുവാണിയൂർ മംഗലത്ത് വർഗീസിന്റെ മകൾ ആൻമേരി (23). അപകടത്തിനു ശേഷം ദുരന്തമുഖത്തു നിന്ന് കോലഞ്ചേരി വരെ മറ്റൊരു ബസിലാണ് ആൻ മടങ്ങിയത്. ശബ്ദിക്കാൻ പോലുമാകാത്ത വിധം അപകടം അവളെ ഉലച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ് ആൻ മേരി.
‘ഒരമ്മച്ചിയുടെ ശരീരം ആരോ വലിച്ചെറിഞ്ഞതു പോലെയാണ് ദേഹത്തു വന്നു വീണത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വന്ന ആ ശരീരം പിന്നീട് ബസിന്റെ ജനൽച്ചില്ല് തകർത്ത് പുറത്തേക്കു തെറിച്ചു താഴെ വീണു കിടന്നു പിടയുന്നതാണ് അവസാനം കണ്ട കാഴ്ച. രക്ഷാപ്രവർത്തകരായെത്തിയവർ ആദ്യം എന്നെ കണ്ടില്ല. തകർന്ന ചില്ലു മുഴുവൻ പൊട്ടിച്ചു നീക്കിയ ശേഷമാണ് അതിനിടയിലൂടെ എന്നെ അവർ പുറത്തെടുത്തത്. പിന്നാലെയെത്തിയ പത്തനംതിട്ടയിലേക്കു പോകുന്ന കെഎസ്‌ആർടിസി ബസിലെ ജീവനക്കാരും യാത്രക്കാരും എന്നെ അടുത്തുള്ള ആശുപത്രിയിലാക്കാമെന്നു പറഞ്ഞു. അതോടെ കൂടെക്കയറി‘- നടുക്കം മാറാതെ ആൻ പറഞ്ഞു.
‘ആ സമയത്ത് ചെറിയ തോതിൽ വിറയലോടെ സംസാരിക്കാൻ കഴിയുമായിരുന്നുവെങ്കിലും പിന്നീട് ശ്വാസം മുട്ടിത്തുടങ്ങി. എത്രയും വേഗം വീട്ടിലെത്തണമെന്നും വീട്ടുകാരെക്കാണണമെന്നും തോന്നി. അതോടെ അടുത്ത ആശുപത്രിയിലിറങ്ങാതെ കുറച്ചുകൂടി പോകട്ടെ, അടുത്ത ആശുപത്രിയിലിറങ്ങാമെന്നു പറഞ്ഞ് മുന്നോട്ടു പോന്നു. ഇതിനിടെ വീട്ടിലേക്ക് എന്റെ അടുത്തിരുന്ന ആന്റി വിളിച്ചു. ഞാൻ സഞ്ചരിച്ച ബസിന് അപകടമുണ്ടായതായും മറ്റൊരു ബസിൽ വന്നുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. പിന്നീട് ശ്വാസതടസം മൂലം സംസാരിക്കാനാകാതെ വന്നതോടെ യാത്രക്കാരാണ് വീട്ടുകാരുമായി സംസാരിച്ചത്. ബന്ധുക്കൾ ഉള്ളതിനാൽ പെരുമ്പാവൂരിലിറങ്ങി- ആൻ പറഞ്ഞു.
തോളിനു പിന്നിൽ ചെറിയ പൊട്ടലുണ്ടെന്നല്ലാതെ ഗുരുതരമായ പരിക്കുകളൊന്നുമില്ല. മറ്റുള്ള യാത്രക്കാർ ദേഹത്തു വീണതു മൂലമുള്ള ചതവു മാത്രമാണുള്ളതെന്നും ഡോക്ടർമാർ പറഞ്ഞു.
ബംഗളൂരുവിലെ തുമകൂരുവിൽ ബിഡിഎസ് വിദ്യാർഥിനിയാണ് ആൻ. ഹൗസ് സർജൻസിക്കിടെ കിട്ടിയ അവധിക്ക് നാട്ടിലേക്ക് പോരും വഴിയാണ് അപകടം. ആദ്യം കിട്ടിയത് ഡ്രൈവറിനു തൊട്ടു പിന്നിലെ സീറ്റായിരുന്നു. ബസ് കുറച്ചു ദൂരം പോന്ന ശേഷം കണ്ടക്ടർ നിർദേശിച്ചതനുസരിച്ചാണ് ഇടതു വശത്തേക്ക് മാറിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ആ സീറ്റിലിരുന്നയാൾ അപകടത്തിൽ മരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates