തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വിഡിയോകൾ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി നായരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾ പോസ്റ്റ് ചെയ്ത വിഡിയോ യുട്യൂബ് നീക്കം ചെയ്തു. വിജയിയുടെ യുട്യൂബ് ചാനൽ ഉൾപ്പെടെയാണ് നീക്കം ചെയ്തത്.
ഇന്നലെ കല്ലിയൂരിലെ വീട്ടിൽ നിന്നാണു വിജയ് പി നായരെ അറസ്റ്റുചെയ്തത്. ഇതിനുപിന്നാലെ ഐടി ആക്ടിലെ 67, 67 (a)വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. 5 വർഷംവരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണിവ.
വിജയ് പി നായരുടെ പിഎച്ച്ഡി വ്യാജമാണെന്ന പരാതിയിലും അന്വേഷണം ഉണ്ട്. സൈക്കോളജിസ്റ്റാണെന്ന വ്യാജേനയായിരുന്നു യൂട്യൂബിലൂടെ ഇയാൾ സ്ത്രീകളെ അധിക്ഷേപിച്ചിരുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഹ്യൂമൻ പീസ് സർവ്വകലാശാലയിൽ നിന്നും ഡോക്റേറ്റ് ഉണ്ടെന്നായിരുന്നു ഇയാളുടെ അവകാശ വാദം.
ശനിയാഴ്ച വിജയ് പി നായരെ ഇയാൾ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മൻ കോവിൽ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ കൈകാര്യം ചെയ്തിരുന്നു. സമൂഹമാധ്യമത്തിലൂടെ തത്സമയം വിഡിയോ കാണിച്ചുകൊണ്ടായിരുന്നു കൈകാര്യം ചെയ്യൽ. വിജയുടെ പരാതിയിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ തിരിച്ച് കേസെടുത്തിട്ടുണ്ടെങ്കിലും ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളതിനാൽ ഉടൻ അറസ്റ്റുണ്ടാവില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates