

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കൾ കയറിയെന്ന സംശയത്തെ തുടർന്ന് ക്ഷേത്രനട അടച്ച് ശുദ്ധിക്രിയകൾ നടത്തി. അൽപ്പശി ഉത്സവം നടക്കുന്ന ക്ഷേത്രത്തിൽ ഞായറാഴ്ച വൈകീട്ട് നടക്കേണ്ട ഉത്സവശ്രീബലി തന്ത്രിയുടെ നിർദേശപ്രകാരം നിർത്തിവെച്ചു. ഈ മാസം ഒമ്പതിന് ആചാരലംഘനം നടന്നതായാണ് സൂചന. അന്നുമുതലുള്ള പൂജകളുടെ പരിഹാരക്രിയകളാണ് നടന്നുവരുന്നത്. പരിഹാര പൂജകൾക്കുശേഷം ഉത്സവത്തിന്റെ മറ്റു ചടങ്ങുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ അഞ്ചിനാണ് ക്ഷേത്രത്തിൽ അൽപ്പശി ഉത്സവം തുടങ്ങിയത്. ഒമ്പതിന് പകൽദർശനത്തിന് എത്തിയവരുടെ കൂട്ടത്തിൽ മറ്റു മതസ്ഥരുടെ വസ്ത്രധാരണരീതിയോട് സാമ്യമുള്ള വസ്ത്രം ധരിച്ച സ്ത്രീ ഉണ്ടായിരുന്നതായി പുറത്തെ പോലീസിന്റെ സിസിടിവി ക്യാമറയിൽ കണ്ടെത്തിയിരുന്നു. പിന്നീട് ഇവർ ക്ഷേത്ര ആചാരപ്രകാരമുള്ള വേഷംമാറി ഉള്ളിൽ കയറിയതായി പോലീസ് അറിയിച്ചു.
അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. അഹിന്ദുക്കൾ കയറിയെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പൂജകൾ നിർത്തി പരിഹാരക്രിയകൾ നടത്തണമെന്ന് തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാട് നിർദേശിക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച വൈകീട്ട് നടക്കേണ്ട എഴുന്നള്ളത്ത് നിർത്തിവെച്ച് ക്ഷേത്രനട അടക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ പതിവുള്ള ദർശനവും മറ്റു പൂജകളും നടക്കുമെന്ന് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates