മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ച് നീക്കുന്ന തഹസില്‍ദാര്‍ക്ക് സ്ഥലമാറ്റം. ഏറനാട് തഹസില്‍ദാര്‍ പി ശുഭനാണ് സ്ഥലംമാറ്റം. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്കാണ് ശുഭനെ മാറ്റിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള സാധാരണ സ്ഥലമാറ്റം എന്നാണ് ഉത്തരവില്‍.
ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള വാട്ടര്‍ തീം പാര്‍ക്കിലേക്കു വെള്ളമെടുക്കാന്‍ നിര്‍മിച്ച മലപ്പുറം, ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. ഈ മാസം 30 നകം പൂര്‍ണമായും പൊളിച്ചുനീക്കാനാണ് ഹൈക്കോടതി ഉത്തരവ്. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ പൊളിച്ചുമാറ്റൽ പുരോഗമിക്കുന്നതിനിടെയാണ് നടപടി. ശുഭന് പകരം പി. സുരേഷിനാണ് ഏറനാട് തഹസില്‍ദാരുടെ ചുമതല.
മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ 11 ഏക്കറിലെ കുന്നുകള്‍ക്കിടയിലാണ് തടയണ. തടയണ പരിസ്‌ഥിതിക്കു ഭീഷണിയും പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലാണു കോടതിയെ സമീപിച്ചത്. തടയണ അനധികൃതമാണെന്നും പൊളിച്ചുനീക്കണമെന്നും മലപ്പുറം ജില്ലാ കലക്‌ടറും ഉത്തരവിട്ടിരുന്നു. അന്‍വറിന്റെ പേരിലായിരുന്ന ഭൂമി ഭാര്യാപിതാവിന്റെ ഉടമസ്‌ഥതയിലേക്കു മാറ്റിയ ശേഷമായിരുന്നു അനധികൃത തടയണ നിര്‍മാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates