ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷവിമർശവുമായി മുൻ ഡിജിപി ടി പി സെൻകുമാർ. കരിക്ക് കുടിച്ചിട്ട് തൊണ്ണാൻ കൊണ്ട് എറിയാൻ വരുന്നവരെ തിരിച്ചറിയണം. സമുദായത്തെ തകർക്കാൻ ഇറങ്ങിയ കുലംകുത്തികളാണ് ഇവരെന്ന് വെള്ളാപ്പള്ളി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ഇതിന് പ്രതികരണവുമായാണ് സെൻകുമാർ രംഗത്തെത്തിയത്.
വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ? 1996 മുതലുള്ള വേദങ്ങളും അനുബന്ധകണക്ക് വേദങ്ങളും ഓതുക. വെറുതെ ചൊറിയാൻ വരരുതെന്ന മുന്നറിയിപ്പും സെൻകുമാർ നൽകി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സെൻകുമാറിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കുട്ടനാട് രാമങ്കരിയിൽ നടന്ന പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠായോഗത്തിൽ വെച്ചായിരുന്നു സെൻകുമാറിനെയും സുഭാഷ് വാസുവിനെയും ലക്ഷ്യം വെച്ച് വെള്ളാപ്പള്ളി പ്രസംഗിച്ചത്.
‘എസ്എൻഡിപിയോഗം റിസീവറെ വച്ച് ഭരിക്കുമെന്നു പറഞ്ഞ് ഒരാൾ കോടതികയറി നടക്കുന്നു. മാവേലിക്കരക്കാരനായ ഒരു മാന്യനും പഴയൊരു പൊലീസ് മേധാവിയുമാണ് പിന്നിലെന്ന് പറയുന്നു’. എന്ന് സ്പൈസസ് ബോർഡ് ചെയർമാനും ബിഡിജെഎസ് നേതാവുമായ സുഭാഷ് വാസുവിനെയും സെൻകുമാറിനെയും ഉന്നംവച്ച് വെള്ളാപ്പള്ളി പ്രസംഗിച്ചത്. ഈ വാർത്തയുടെ കട്ടിങ് ഉൾപ്പെടെ ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം സെൻകുമാർ നൽകിയിട്ടുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?
1996 മുതലുള്ള വേദങ്ങളും
അനുബന്ധകണക്ക് വേദങ്ങളും ഓതുക.
ക്രൂരമായ, പിഴിഞ്ഞുള്ള വിദ്യാർഥിപ്രവേശനം, ഓരോ പോസ്റ്റിങ്ങിനും എത്രയെന്ന് ജോലിക്ക് ശ്രമിച്ച ഓരോ എസ്.എൻ.ഡി.പി.ക്കാരനും അറിയാം. ശരാശരി 80 കോടി ഒരുവർഷം. 23 വർഷങ്ങൾ!
മൈക്രോ, ഇന്ന് എസ്.എൻ.ഡി.പി. പിന്നാക്കവിഭാഗം കമ്മിഷൻ കരിമ്പട്ടികയിൽ അല്ലേ?
ഗുരുദേവനുനേരെ എതിർ പോകരുതായിരുന്നു.
‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ
അപരന് സുഖത്തിനുവരേണം.’
ആ അപരൻ കുടുംബവും ബന്ധുക്കളുമല്ല.
ദരിദ്രനാരായണൻമാരായ
ബഹുഭൂരിപക്ഷം ശ്രീനാരായണീയരാണ്!
എല്ലാവരും തിരിച്ചറിഞ്ഞുതുടങ്ങി.
എസ്.എൻ.ഡി.പി. ഒരു രാജഭരണമായല്ല ഗുരുദേവനും ഡോക്ടർ പല്പുവും ആർ.ശങ്കറും ഒക്കെ കണ്ടിരുന്നത്.
ചൊറിയാൻ വരരുത്!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates