ആംബുലന്‍സിന് പണമില്ല; മൃതദേഹം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയത് കാലുകള്‍ മടക്കികെട്ടി കാറിന്റെ ഡിക്കിയില്‍, വിവാദം  

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച സ്ത്രീയുടെ മൃതദേഹം മഹാരാഷ്ട്രയിലേക്കു കൊണ്ടുപോയത് കാലുകള്‍ മടക്കികെട്ടി കാറിന്റെ ഡിക്കിയില്‍
ആംബുലന്‍സിന് പണമില്ല; മൃതദേഹം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയത് കാലുകള്‍ മടക്കികെട്ടി കാറിന്റെ ഡിക്കിയില്‍, വിവാദം  
Updated on
1 min read

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച സ്ത്രീയുടെ മൃതദേഹം മഹാരാഷ്ട്രയിലേക്കു കൊണ്ടുപോയത് കാലുകള്‍ മടക്കികെട്ടി കാറിന്റെ ഡിക്കിയില്‍. ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതാണ് കാരണം. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ആരോപണം ഉയരുമ്പോള്‍, സഹായം തേടിയില്ലെന്നു പൊലീസും എംബാം ചെയ്തു നല്‍കാമെന്നു അറിയിച്ചത് ബന്ധുക്കള്‍ അംഗീകരിച്ചില്ലെന്ന് ആശുപത്രി സൂപ്രണ്ടും പറഞ്ഞു.

കര്‍ണാടക ദാദര്‍ ജില്ലയിലെ വിടായി സ്വദേശി ചന്ദ്രകല (45) ആണു വെള്ളിയാഴ്ച ആശുപത്രിയില്‍ മരിച്ചത്. കോട്ടയ്ക്കലിലെ ആശുപത്രിയില്‍ കാന്‍സറിനു ചികിത്സ തേടി എത്തിയതായിരുന്നു ഇവര്‍. അസുഖം മൂര്‍ച്ഛിച്ചതോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം മഹാരാഷ്ട്രയിലെ ബന്ധുവീട്ടില്‍ എത്തിക്കാന്‍ വീട്ടുകാര്‍ ആംബുലന്‍സ് ഡ്രൈവര്‍മാരെ സമീപിച്ചിരുന്നു. വാടക ചോദിച്ചറിഞ്ഞ ശേഷം മടങ്ങി.

മൃതദേഹം കൊണ്ടുപോകാന്‍ നാട്ടില്‍നിന്ന് കാര്‍ വരുത്തി. വാഹനത്തിന് സംസ്ഥാന അതിര്‍ത്തിയില്‍ ഹാജരാക്കാന്‍ പൊലീസ് സ്‌റ്റേഷനില്‍നിന്നു രേഖകള്‍ വാങ്ങുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് ആശുപത്രിയിലെ ശീതീകരണിയില്‍നിന്നു മൃതദേഹം ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സഹായത്തോടെ വാഹനത്തിലേക്കു മാറ്റാന്‍ തുടങ്ങിയപ്പോള്‍, ഡിക്കിയില്‍ മൃതദേഹം കൊള്ളാന്‍ പാകത്തില്‍ കാലുകള്‍ മടക്കിവച്ചത് ശ്രദ്ധയില്‍പെട്ടു. ഇതോടെ ഇന്ധനച്ചെലവ് നല്‍കിയാല്‍ മതിയെന്ന് ആംബുലന്‍സ്ഡ്രൈവര്‍മാര്‍ അറിയിച്ചിരുന്നെന്ന് പറയുന്നു.മെഡിക്കല്‍ കോളജിലെ ആംബുലന്‍സ് ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com