ആദ്യ ഹെലികോപ്റ്റര്‍ യാത്രയുടെ ത്രില്ലില്‍ മുത്തച്ഛനും മുത്തശ്ശിയും, പറന്നെത്തുന്നത് കൊച്ചുമകന്റെ കല്ല്യാണത്തിന്  

കൊച്ചുമകന്റെ കല്യാണം കൂടാനുള്ള ആവേശത്തിലാണ് 90കാരനായ കെ എന്‍ ലക്ഷമിനാരായണനും ഭാര്യ 85കാരി കെ വി സരസ്വതിയും
ആദ്യ ഹെലികോപ്റ്റര്‍ യാത്രയുടെ ത്രില്ലില്‍ മുത്തച്ഛനും മുത്തശ്ശിയും, പറന്നെത്തുന്നത് കൊച്ചുമകന്റെ കല്ല്യാണത്തിന്  
Updated on
1 min read

കോവിഡ് പ്രതിസന്ധിക്കിടയിലും കൊച്ചുമകന്റെ കല്യാണം കൂടാനുള്ള ആവേശത്തിലാണ് 90കാരനായ കെ എന്‍ ലക്ഷമിനാരായണനും ഭാര്യ 85കാരി കെ വി സരസ്വതിയും. ബംഗളൂരുവില്‍ നടക്കുന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ കല്‍പാത്തിയില്‍ നിന്നും ഇരുവരും പ്രത്യേകം സജ്ജീകരിച്ച ഹെലികോപ്റ്ററില്‍ പറക്കും. പാലക്കാട്ടെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തില്‍ നിന്ന് ഇന്ന് രാവിലെ ഇരുവരും കൊച്ചുമകന്‍ സന്തോഷ് നാരായണന്റെ അടുത്തേക്ക് യാത്രതിരിക്കും. സന്തോഷിന്റെ മാതാപിതാക്കളായ കെ എല്‍ നാരായണന്‍, അമ്മ സുധ, അമ്മൂമ്മ വസന്ത എന്നിവരും യാത്രയില്‍ ഒപ്പമുണ്ടാകും. 

ആദ്യമായി ഹെലികോപ്റ്ററില്‍ യാത്രചെയ്യുന്നതിന്റെ ത്രില്ലിലാണ് ലക്ഷ്മിനാരായണന്‍. വിവാഹത്തിന് ഒരുങ്ങുന്ന സന്തോഷ് കുട്ടിക്കാലം ചിലവിട്ടത് റയില്‍വേ ഉദ്യോഗസ്ഥനായ ലക്ഷ്മിനാരായണനൊപ്പമാണ്. അതുകൊണ്ടുതന്നെ കൊച്ചുമോന്റെ ജീവിതത്തില്‍ ഏറ്റവും  പ്രധാനപ്പെട്ട നിമിഷങ്ങള്‍ക്ക് സാക്ഷിയാകുന്നത് വലിയ സന്തോഷമാണെന്ന് മുത്തച്ഛന്‍ പറയുന്നു.  

കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മുത്തച്ഛനും മുത്തശ്ശിക്കും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന കാര്യം ആദ്യം സംശയമായിരുന്നു. റോഡ് വഴി യാത്ര ചെയ്യുന്നതും ട്രെയിന്‍ യാത്രയും സുരക്ഷിതമല്ലാത്തതിനാല്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തിരയുകയായിരുന്നു കുടുംബം. സന്തോഷിന് ലണ്ടനില്‍ ജോലി ശരിയായതിനാല്‍ വിവാഹം മാറ്റിവയ്ക്കുന്നതും സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീട്ടുകാരെ ഹെലികോപ്റ്ററില്‍ ബംഗളൂരുവില്‍ എത്തിക്കാമെന്ന് സന്തോഷ് തീരുമാനിച്ചത്. ഞായറാഴ്ച ശ്വേതയുടെ കഴുത്തില്‍ താലി ചാര്‍ത്തുമ്പോള്‍ പ്രിയപ്പെട്ടവര്‍ ഒപ്പമുണ്ടെന്ന സന്തോഷത്തിലാണ് ഇവര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com