ആനക്കൊമ്പ് കേസിലെ കുറ്റപത്രത്തിന് പിന്നില്‍ ഗൂഢാലോചന; പരാതിയുമായി മോഹന്‍ലാല്‍ സര്‍ക്കാരിന് മുന്നില്‍

ആനക്കൊമ്പ് കേസില്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നു നടന്‍ മോഹന്‍ലാല്‍
ആനക്കൊമ്പ് കേസിലെ കുറ്റപത്രത്തിന് പിന്നില്‍ ഗൂഢാലോചന; പരാതിയുമായി മോഹന്‍ലാല്‍ സര്‍ക്കാരിന് മുന്നില്‍
Updated on
1 min read

തിരുവനന്തപുരം: ആനക്കൊമ്പ് കേസില്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നു നടന്‍ മോഹന്‍ലാല്‍. കേസ് കെട്ടിച്ചമച്ചതാണെന്നും കോടനാട് വനം റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്
മോഹന്‍ലാല്‍ സര്‍ക്കാരിനെ സമീപിച്ചു. വനംമന്ത്രി കെ. രാജുവിന്റെ പരിഗണനയിലാണു പരാതി.

ആനക്കൊമ്പ് സൂക്ഷിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കുകയും കോടതിയെ ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷം പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയതിനെതിരേയാണു മോഹന്‍ലാല്‍ സര്‍ക്കാരിനെ സമീപിച്ചത്. കേസിന്റെ പേരില്‍ ചിലര്‍ സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു. കേസില്‍ ഡിസംബര്‍ ആറിനു മോഹന്‍ലാല്‍ ഹാജരാകണമെന്നാണു പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം.

സുപ്രീം കോടതിയിലെ അഭിഭാഷകനാകും മോഹന്‍ലാലിന് വേണ്ടി ഹാജരാകുക. വനംവകുപ്പിന്റെ കുറ്റപത്രത്തില്‍ മോഹന്‍ലാലാണ് ഒന്നാംപ്രതി. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കെ കൃഷ്ണകുമാര്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹം കേസില്‍ രണ്ടാംപ്രതിയായിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

ഇക്കാര്യം സര്‍ക്കാരിനു നല്‍കിയ പരാതിയിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആനക്കൊമ്പ് കൈവശംവയ്ക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശി പൗലോസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു മോഹന്‍ലാല്‍ സത്യവാങ്മൂലം നല്‍കിയത്.

കൊച്ചി, തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു 2012ലാണ് ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന്, കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴുവര്‍ഷത്തിനുശേഷം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മൂന്നുപ്രാവശ്യം മോഹന്‍ലാലിന് അനുകൂലമായി നിലപാടെടുത്ത വനംവകുപ്പും ഒടുവില്‍ അദ്ദേഹത്തെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ചുമത്തിയിരിക്കുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com