ആര്യയെ പ്രണയിച്ചത് ജാമ്യത്തില്‍ കഴിയവെ ; ഉരുക്ക്, റാവുത്തര്‍, പ്രദീപ് ; കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘാംഗമാണ് രാജേഷെന്ന് പൊലീസ്  

വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ വശത്താക്കി പണം തട്ടുന്നതാണ് ഇയാളുടെ സ്ഥിരം ശൈലി
ആര്യയെ പ്രണയിച്ചത് ജാമ്യത്തില്‍ കഴിയവെ ; ഉരുക്ക്, റാവുത്തര്‍, പ്രദീപ് ; കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘാംഗമാണ് രാജേഷെന്ന് പൊലീസ്  
Updated on
1 min read


തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇരട്ടക്കുട്ടികളുടെ അമ്മയായ ആര്യാദേവന്റെ ആത്മഹത്യയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് രാജേഷ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് പൊലീസ്. യുവതിയുടെ മരണത്തില്‍ സംശയം തോന്നി തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലെയ്‌നില്‍ വത്സലാഭവനില്‍ രാജേഷ് കുമാറിനെ(32) മെഡിക്കല്‍ കോളജില്‍ നിന്നാണ് പൊലീസ് പിടികൂടുന്നത്. ഇയാളുടെ പേരില്‍ തിരുവല്ലം, വഞ്ചിയൂര്‍, പേട്ട സ്‌റ്റേഷനുകളിലായി 15ലധികം കേസുകളുള്ളതായി വട്ടപ്പാറ പൊലീസ് വ്യക്തമാക്കി.

നാട്ടില്‍ പ്രദീപെന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. നഗരത്തില്‍ റാവുത്തര്‍ എന്നും തിരുവല്ലത്ത് ഉരുക്ക് എന്ന പേരിലും ഇയാള്‍ അറിയപ്പെടുന്നു.  നഗരത്തിലെ കുപ്രസിദ്ധ ക്വട്ടേഷന്‍സംഘത്തിലെ അംഗമാണ് രാജേഷെന്നും പൊലീസ് സൂചിപ്പിച്ചു. സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമത്തിന് മൂന്ന് കേസുകളും വധശ്രമത്തിന് നാല് കേസും അടിപിടി, കൂലിത്തല്ല് എന്നിവയ്ക്ക് എട്ട് കേസുകളും നിലവിലുണ്ട്.

തിരുവല്ലം പൊലീസ് സ്‌റ്റേഷനില്‍ കയറി എസ്‌ഐ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച കേസിലും പ്രതിയാണ്. ഈ കേസില്‍ ജാമ്യം കിട്ടി കഴിയവേയാണ് ആര്യയെ പ്രണയം നടിച്ച് വിവാഹം കഴിച്ചത്. നിരവധി സ്ത്രീകളുമായി ഇയാള്‍ക്കു ബന്ധമുണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ വശത്താക്കി പണം തട്ടുന്നതാണ് ഇയാളുടെ സ്ഥിരം ശൈലി. ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളുള്ളപ്പോഴാണ് വട്ടപ്പാറ പ്രശാന്ത് നഗറില്‍ ആര്യാദേവനെ വിവാഹം കഴിച്ചത്. ആദ്യവിവാഹം മറച്ചുവച്ചുകൊണ്ടായിരുന്നു കല്യാണം.

ഇയാള്‍ക്ക് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്നറിഞ്ഞതോടെ കുടുംബവഴക്കായി.
ഇതിനിടെ ആര്യ ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കി. ആര്യയുടെ സ്വര്‍ണവും പണവും ഇയാള്‍ കൈക്കലാക്കി. തുടര്‍ന്ന് നിരന്തരം സ്ത്രീധനത്തിനുവേണ്ടി ഉപദ്രവിച്ചുകൊണ്ടേയിരുന്നു. മര്‍ദനം സഹിക്കാതായപ്പോള്‍ ആര്യയുടെ വീട് പണയപ്പെടുത്തി മൂന്നുലക്ഷം രൂപയും നേരത്തേ രാജേഷിനു നല്‍കിയിരുന്നു. ആര്യയുമായി പിണങ്ങിക്കഴിയുന്നതിനിടയില്‍ മറ്റൊരു സ്ത്രീയുമായും ഇയാള്‍ ബന്ധം സ്ഥാപിച്ചിരുന്നതായി വട്ടപ്പാറ പൊലീസ് പറയുന്നു. ഇവരുടെ ഇരട്ടക്കുട്ടികള്‍ ആര്യയുടെ അച്ഛനോടൊപ്പമാണ് കഴിയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com