ആലുവ പുഴയിൽ നഴ്സിന്റെ മൃതദേഹം; ഭർത്താവ് കീഴടങ്ങി

ആലുവ പുഴയിൽ നഴ്സിന്റെ മൃതദേഹം; ഭർത്താവ് കീഴടങ്ങി

ബംഗളൂരുവിൽ നഴ്സായി ജോലി ചെയ്യുന്ന ആൻലിയ എന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കീഴടങ്ങി
Published on

ചാവക്കാട്: ബംഗളൂരുവിൽ നഴ്സായി ജോലി ചെയ്യുന്ന ആൻലിയ എന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കീഴടങ്ങി. ചാവക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഭർത്താവ് ജസ്റ്റിൻ മാത്യു  കീഴടങ്ങിയത്. ജസ്റ്റിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നാളെ ജസ്റ്റിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിന് കൊണ്ടുവരുമെന്നും പൊലീസ് വ്യക്തമാക്കി.

നാല് മാസം മുമ്പാണ് ജീർണിച്ച നിലയിൽ ആൻലിയയുടെ മൃതദേഹം ആലുവ പുഴയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനം ആരോപിച്ച് ആൻലിയയുടെ അച്ഛൻ ഹൈജിനസ് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണാകുറ്റം എന്നിവ ജസ്റ്റിനെതിരെ പൊലീസ് ചുമത്തി. ഗുരുവായൂർ അസിസ്റ്റന്‍റ് കമ്മീഷണർക്കായിരുന്നു അന്വേഷണച്ചുമതല. എന്നാൽ കേസിൽ തുടർ നടപടികളുണ്ടാകുന്നില്ലെന്ന് കാണിച്ച് ആൻലിയയുടെ അച്ഛൻ വീണ്ടും മുഖ്യമന്ത്രിയെ സമീപിച്ചു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് ആൻലിയയെ തൃശ്ശൂരിൽ നിന്ന് കാണാതായത്. 28-ന് മൃതദേഹം ആലുവ പുഴയിൽ നിന്ന് കണ്ടെത്തി. മകളെ കാണാനില്ലെന്ന് കാണിച്ച് ഹൈജിനസ് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ജസ്റ്റിൻ ഒളിവിൽ പോയി. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് അറിഞ്ഞതോടെയാണ് കീഴടങ്ങിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com