ആശുപത്രി ബില്‍ തുകയ്ക്കു പകരം അവയവങ്ങള്‍: തമിഴ്‌നാട് അന്വേഷണം നടത്തും

ആശുപത്രി ബില്‍ തുകയ്ക്കു പകരം അവയവങ്ങള്‍: തമിഴ്‌നാട് അന്വേഷണം നടത്തും
ആശുപത്രി ബില്‍ തുകയ്ക്കു പകരം അവയവങ്ങള്‍: തമിഴ്‌നാട് അന്വേഷണം നടത്തും
Updated on
1 min read

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശിയായ യുവാവിന്റെ ആന്തരിക അവയവങ്ങള്‍ സേലത്തെ സ്വകാര്യ ആശുപത്രിക്കാര്‍ ബന്ധുക്കളുടെ സമ്മതമില്ലാതെ എടുത്തുമാറ്റിയെന്ന പരാതിയെപ്പറ്റി തമിഴ്‌നാട് അന്വേഷണം നടത്തും.  ആശുപത്രി ബില്‍ തുകയ്ക്കു പകരമായി അവയവങ്ങള്‍ എടുത്തെന്നാണ് പരാതിയുയര്‍ന്നത്. 

സംഭവം അന്വേഷിക്കണമെന്നും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റുളളവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതിനുളള മറുപടിയിലാണ് അന്വേഷണം നടത്തുമെന്ന് പളനിസ്വാമി അറിയിച്ചത്. തമിഴ്‌നാട് മെഡിക്കല്‍ ആന്‍ഡ് റൂറല്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറാണ് അന്വേഷണം നടത്തുന്നത്. പരിക്കേറ്റ മറ്റളളവര്‍ക്ക് ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കുമെന്നും പളനിസ്വാമി പറഞ്ഞു.

അപകടത്തില്‍പ്പെട്ട് മസ്തിഷ്‌കമരണം സംഭവിച്ച യുവാവിന്റെശരീരത്തില്‍നിന്ന് ഹൃദയവും വൃക്കകളും നേത്രപടലവും കരളും ശ്വാസകോശവും എടുത്തമാറ്റിയെന്നാണ് പരാതി. പാലക്കാട് മീനാക്ഷീപുരം നെല്ലിമൂട് സ്വദേശി പേച്ചിമുത്തുവിന്റെ മകന്‍ മണികണ്ഠനാണ് (22) കഴിഞ്ഞ ദിവസം വാഹനാപകടത്തെത്തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ചത്. മൂന്നുദിവസം ഗുരുതരാവസ്ഥയില്‍ കിടന്നശേഷമാണ് മരിച്ചത്. മേയ് 16നാണ് മണികണ്ഠന്‍ തമിഴ്‌നാട്ടിലെ മേല്‍മറവത്തൂരില്‍ ശിങ്കാരിമേളം അവതരിപ്പിക്കാന്‍ പോയത്. 18ന് തിരിച്ചുവരുമ്പോള്‍ സേലം കള്ളക്കുറിശിക്ക് സമീപം സംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ മണികണ്ഠനെ ആദ്യം ഇവിടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി 100 കിലോമീറ്റര്‍ അകലെ സേലത്തുള്ള വിനായക മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായിരുന്ന അവന് മസ്തിഷ്‌കമരണം സംഭവിച്ചതായി 20ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് അവയവദാനത്തിന് സമ്മതം ചോദിച്ചുവെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മരണം സ്ഥിരീകരിക്കുമെന്ന് അറിയിച്ച ആശുപത്രി അധികൃതര്‍ ആശുപത്രി ചിലവായി ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപയാണ്. എന്നാല്‍ ബന്ധുക്കളുടെ കയ്യില്‍ പണമില്ലെന്ന് അറിയിച്ചതോടെ ചില കടലാസുകളില്‍ ഒപ്പിടുവിച്ച ശേഷം അവയവങ്ങള്‍ നീക്കം ചെയ്‌തെന്നാണ് പരാതി.

20ന് ഉച്ചയ്ക്കു മൂന്നുമണിക്കാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തദിവസം പുലര്‍ച്ചെയാണ് മൃതദേഹം വിട്ടുനല്‍കി. ഇതേ ആശുപത്രിയില്‍ത്തന്നെ രാത്രി പോസ്റ്റുമോര്‍ട്ടം നടത്തിയെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍, റിപ്പോര്‍ട്ട് കൈമാറിയില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com