ആർഎൽവി രാമകൃഷ്ണന് അവസരനിഷേധം: മന്ത്രി എകെ ബാലൻ വിശദീകരണം തേടി

നൃത്ത വിഭാഗത്തി ലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല.
ആർഎൽവി രാമകൃഷ്ണന് അവസരനിഷേധം: മന്ത്രി എകെ ബാലൻ വിശദീകരണം തേടി
Updated on
1 min read

തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ 'സര്‍ഗഭൂമിക' ഓൺലൈൻ നൃത്ത പരിപാടിയില്‍ ആര്‍.എല്‍.വി. രാമകൃഷ്ണന് അവസരം നിഷേധിച്ചെന്ന വാര്‍ത്ത സംബന്ധിച്ച് അക്കാദമിയിൽനിന്ന് വിശദീകരണം ചോദിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്കാരിക വകുപ്പ് ഡയറക്ടറെ കഴിഞ്ഞ ശനിയാഴ്ച തന്നെ ചുമതലപ്പെടുത്തിയതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ തുടര്‍നടപടി സ്വീകരിക്കും.

കോവിഡ് കാരണം കലാ അവതരണത്തിന് അവസരം ഇല്ലാതായ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അവസരം നല്‍കാനും ചെറിയ സാമ്പത്തിക സഹായമെങ്കിലും നല്‍കാനും ലക്ഷ്യമിട്ടാണ് അക്കാദമി സര്‍ഗഭൂമിക നടത്തുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരിപാടി ചിത്രീകരിക്കുന്നത്.

പരമാവധി പേര്‍ക്ക് സഹായം നല്‍കുകയെന്ന ഉദ്ദേശത്തോടെ ചെറുസംഘടനകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അവസരം നല്‍കിയത്. ലഘുനാടകം, നാടന്‍കല, ഗോത്രകല, മറ്റു കേരളീയ കലകള്‍ എന്നിവയുടെ അവതരണമാണ് ആദ്യഘട്ടത്തില്‍ ചിത്രീകരിക്കുന്നത്. ശാസ്ത്രീയ നൃത്തം, സംഗീതം തുടങ്ങി മറ്റ് കലകളുടെ അവതരണത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ചപോലും നടന്നിട്ടില്ല.

രാമകൃഷ്ണൻ സെപ്റ്റംബർ 28ന് അക്കാദമിയിലെത്തി അപേക്ഷ നൽകിയിട്ടുണ്ട്. അത് അന്നേ ദിവസംതന്നെ 1900ാം നമ്പറായി തപാലില്‍ ചേര്‍ത്ത് ഫയലില്‍ സൂക്ഷിച്ചിട്ടുണ്ട്. നൃത്ത വിഭാഗത്തി ലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ വിഭാഗത്തിലേക്ക് ആരെയും തെരഞ്ഞെടുത്തിട്ടുമില്ല.

നൃത്തകലയിൽ രാമകൃഷ്ണന്റെ പ്രാഗല്‍ഭ്യത്തെ പൊതുസമൂഹം ഇതിനകം അംഗീകരിച്ചതാണ്. രാമകൃഷ്ണനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുക.

അവതരണാനുമതി നിഷേധിച്ചുവെന്ന തോന്നലില്‍ ആത്മഹത്യക്ക് ശ്രമിച്ചതറിഞ്ഞ് ചാലക്കുടി എം.എല്‍.എ ബി.ഡി. ദേവസ്സി മുഖേന ആവശ്യമായ ഇടപെടല്‍ നടത്തിയെന്നും ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി ഡയറക്ടറോട് നേരിട്ട് അന്വേഷിച്ചുവെന്നും മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com