കോട്ടയം: റെഡ് സോണിൽ ഉൾപ്പെടുത്തിയ കോട്ടയം, ഇടുക്കി ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് 19 കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോട്ടയം, ഇടുക്കി ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്.
നേരത്തെ സംസ്ഥാന സർക്കാർ ഗ്രീൻ സോണിൽ ഉൾപ്പെടുത്തി ഇളവുകൾ പ്രഖ്യാപിച്ച ജില്ലകളായിരുന്നു ഇവ രണ്ടും. എന്നാൽ, പിന്നീട് ഇളവുകൾ പിൻവലിച്ചിരുന്നു. വീണ്ടും തുടർച്ചയായി കോവിഡ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയത്.
ഈ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് കോട്ടയം, ഇടുക്കി ജില്ലകളിൽ ഏര്‍പ്പെടുത്തുക.
• വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങുവാന്‍ പാടില്ല. പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതും, സാമൂഹിക അകലം കര്‍ശനമായി പാലിക്കണം.
• അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് വരെ മാത്രം പ്രവർത്തിക്കാം. മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചകവാതകം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാം.
• ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാൻ അനുവാദമില്ല.
• വളരെ അടിയന്തരമായ ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തിലിറക്കുവാന്‍ പാടില്ല.
• മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, വളരെ അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ ജില്ലയിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു.
• പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ചരക്ക് നീക്കത്തിന് തടസ്സമുണ്ടാകില്ല.
• അവശ്യ ഭക്ഷ്യവസ്തുക്കള്‍ ആവശ്യമുള്ളവര്‍ക്ക് സന്നദ്ധ സേവകര്‍ മുഖേന വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കും.
• നിർമാണ പ്രവര്‍ത്തനങ്ങള്‍, തോട്ടം മേഖലയിലെ പ്രവൃത്തികള്‍ എന്നിവ നിര്‍ത്തിവെക്കണം.
• കോവിഡ് - 19മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയര്‍ ആൻഡ് റസ്ക്യൂ, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളുടെ ഓഫിസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. മറ്റ് ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates