ഇതാണോ ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ നടക്കേണ്ടത്?; വിഷയം വഴിതിരിച്ചുവിട്ടത് ഗവര്‍ണര്‍, രൂക്ഷ പ്രതികരണവുമായി ഇര്‍ഫാന്‍ ഹബീബ്

സംസ്ഥാന സര്‍ക്കാരിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും എതിരെ രൂക്ഷ പ്രതികരണവുമായി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്.
ഇതാണോ ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ നടക്കേണ്ടത്?; വിഷയം വഴിതിരിച്ചുവിട്ടത് ഗവര്‍ണര്‍, രൂക്ഷ പ്രതികരണവുമായി ഇര്‍ഫാന്‍ ഹബീബ്
Updated on
1 min read


കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും എതിരെ രൂക്ഷ പ്രതികരണവുമായി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ചരിത്ര കോണ്‍ഗ്രസ് ചടങ്ങിലേക്ക് പൊലീസിനെ പ്രവേശിപ്പിച്ചതില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധം വിവാദമായ പശ്ചാത്തലത്തിലാണ് ഇര്‍ഫാന്റെ പ്രതികരണം.

തന്നെ പൊലീസ് തടഞ്ഞത് എന്തിനാണെന്ന് സര്‍ക്കാര്‍ വിശദമാക്കണം. ചരിത്ര കോണ്‍ഗ്രസില്‍ പൊലീസിന് എന്താണ് കാര്യം. ഇതാണോ ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ നടക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

വിഷയം വഴിതിരിച്ചുവിട്ടത് ഗവര്‍ണറാണ്. ചരിത്ര കോണ്‍ഗ്രസില്‍ രാഷ്ട്രീയം പറയനാണ് ഗവര്‍ണര്‍ ശ്രമിച്ചത്. ചരിത്രകാരന്‍മാരെ കേള്‍ക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയണം. ഇതിനു പറ്റില്ലെങ്കില്‍ ഗവര്‍ണര്‍ പരിപാടിക്ക് വരേണ്ടിയിരുന്നില്ല. പ്രതിഷേധിക്കുക എന്നത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ പൗരത്വ നിയമഭേദഗതിയെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ച ഗവര്‍ണര്‍ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇര്‍ഫാന്‍ ഹബീബിനെ ഉള്‍പ്പെടെ പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പ്രതിനിധികളുടെ ഇടപെടല്‍ കാരണം പൊലീസിന് പിന്‍മാറേണ്ടിവന്നു.

തനിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ഡിജിപിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രതിഷേധം നടക്കുമെന്ന് അറിഞ്ഞിട്ടും പൊലീസ് കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ചടങ്ങിന്റെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com