തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികൾ കടലാസ് രഹിതവും കറൻസി രഹിതവുമാകുന്നു. ഡിജിറ്റൽ ട്രഷറികൾ ഏപ്രിൽ ഒന്നു മുതലാണ് പ്രാബല്യത്തിൽ വരുന്നത്. പുതിയ പരിഷ്കാരത്തിലൂടെ പ്രകൃതി സംരക്ഷണത്തിന് പുറമേ ഇടപാടുകളുടെ സുതാര്യതയും വേഗതയും വർധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടപാടുകൾ ഡിജിറ്റലാവുന്നതോടെ ട്രഷറികളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കാനാവുമെന്ന ആശ്വാസത്തിലാണ് വകുപ്പ്. 23.40 ലക്ഷം അക്കൗണ്ടുകളിലേക്കുള്ള സാമ്പത്തിക ഇടപാടാണ് സംസ്ഥാനത്തെ ട്രഷറികൾ വഴി മാത്രം നടക്കുന്നത്. ശമ്പള വിതരണവും വിവിധ പദ്ധതികൾക്കായുള്ളതും അല്ലാത്തതും ഇതിൽ വരും. ഇത്തരം അക്കൗണ്ടുകളെല്ലാം കമ്പ്യൂട്ടർ നെറ്റ് വർക്ക് വഴി ബന്ധിപ്പിക്കും.
സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം പൂർണമായും സ‌്പാർക്ക‌് (സർവീസ‌് ആൻഡ‌് പേ റോൾ റെപ്പോസിറ്ററി ഓഫ‌് കേരള) എന്ന ഓൺലൈൻ സംവിധാനം വഴിയാക്കി മാറ്റും. ബാങ്ക‌് അക്കൗണ്ടിലേക്ക് നേരിട്ടും അല്ലാത്തവർക്ക‌് ട്രഷറി സേവിങ‌്സ‌് ബാങ്ക‌് അക്കൗണ്ടിലേക്കും ശമ്പളമെത്തിക്കും. ഇതിനും പുറമേ യാത്രാബത്ത ബില്ലുകൾ, ലീവ‌് സറണ്ടർ,അഡ്വാൻസ‌് തുടങ്ങിയവയുടെ വിതരണവും ഓൺലൈൻവഴിയാകും.
ശമ്പള വിതരണം ഓൺലൈനിലേക്ക് മാറുന്നതോടെ എഴുത്തുകുത്തുകളും അതിനായുള്ള ഫയലുകളും ആവശ്യമായി വരില്ല. കടലാസ് ഫയലുകൽ സൃഷ്ടിക്കുന്ന പ്രശ്നത്തിനും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് ട്രഷറി ജീവനക്കാർ പറയുന്നു. ട്രഷറി സേവിങ‌്സ‌് ബാങ്ക‌് , പെൻഷൻ, സർക്കാർ വകുപ്പ‌് തുടങ്ങിയ അക്കൗണ്ടുകളിലെ പണിമിടപാടുകൾക്ക‌് എസ‌്എംഎസ‌് അലർട്ട‌് സൗകര്യം ഉറപ്പാക്കുന്നതിനുള്ള ചർച്ചകൾ സർക്കാർ -ബാങ്ക് തലത്തിൽ നടന്നു വരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates